Sunday, July 4, 2010

മുംബൈയില്‍ നിന്ന് വീണുകിട്ടിയ ആയുസ്സിന്റെ കഥ.

അന്നൊരു ജനുവരി 29

ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ അവസാന ദിവസം..

മനസ്സ് നിറയെ നിരനിരയായി നെറ്റിപ്പട്ടം കെട്ടിനില്‍ക്കുന്ന ആനകളും കണ്ണിനും കാതിനും വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടും നാട്ടുകാഴ്ച്ചകളും എല്ലാറ്റിനുമുപരി പുറത്തിറങ്ങി വിലസി നടക്കാന്‍ കഴിയുമായിരുന്ന ദിവസവുമൊക്കെയാണ്..

അന്നായിരുന്നു എന്റെ ആദ്യ മുംബൈ യാത്ര.

എല്ലാം വളരെ പെട്ടെന്നായിരുന്നു..

വീട്ടിലെ ശല്യം സഹിക്കവയ്യാത്തതുകൊണ്ടോ പഠനവും വായ്നോട്ടവുമൊക്കെ പരിധി വിട്ടതുകൊണ്ടോ എന്തോ വീട്ടുകാര്‍ എന്നെ പായ്ക്ക് ചെയ്യാന്‍തന്നെ തീരുമാനിച്ചു,

അങ്ങിനെ തൃശൂര്‍ റയില്‍വേ സ്റേഷന്‍ന്റെ അടുത്തുള്ള സഫയര്‍ ഹോട്ടലിലെ ബിരിയാണിയും വാങ്ങിത്തന്നു സഹോദരന്മാര്‍ ജയന്തി ജനതയില്‍ മുംബൈക്ക് നാടുകടത്തി..



രണ്ടുദിവസത്തെ മടുപ്പിക്കുന്ന ട്രെയിന്‍ യാത്രക്കൊടുവില്‍ മുംബൈ നഗരത്തിലെത്തി, നേരം പുലരുന്നെയുള്ളൂ..എവിടെയും തിരക്കാണ്, യാത്രക്കാരുടെയും, പോര്‍ട്ടര്‍മാരുടെയും, കച്ചവടക്കാരുടെയും തിക്കും തിരക്കും മാത്രം.

പിന്നെ മുംബൈയുടെ സ്വന്തം ആ മുഷിഞ്ഞു നാറിയ മണവും, എല്ലാംകൊണ്ട് മനസ്സ് പാതി ചത്തു എന്നു തന്നെ പറയാം..

നാട്ടില്‍നിന്നു വിളിച്ചുപറഞ്ഞപ്രകാരം

വീ ടീ സ്റെഷനില്‍(ഇന്നത്തെ ചത്രപതി ശിവജി അന്ന് വിക്ടോറിയ ആയിരുന്നുവല്ലോ) എരമംഗലം റഷീദും അവന്റെ അളിയനും എന്നെ കൂട്ടികൊണ്ടുപോവാന്‍ വന്നിരുന്നു..

യാത്രയിലുടനീളം മനസ്സ് മണത്തല ചന്ദനക്കുടം നേര്‍ച്ചയിലായിരുന്നു..

അതൊക്കെ വിട്ടു പുതിയൊരു ലോകത്തേക്കാണ്‌ വന്നിരിക്കുന്നത്..

പുതിയ ആള്‍ക്കാര്‍, പുതിയ സംസ്ക്കാരങ്ങള്‍, ഉയരമുള്ള കെട്ടിടങ്ങള്‍..എവിടെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം.. ആദ്യമായി നാടുവിട്ടത്തിന്റെയാവാം.



എന്താണ് നാട്ടിലെ വിശേഷം..?



അളിയന്റെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..

നടന്നു നടന്നു ലോക്കല്‍ ട്രെയിന്‍ പ്ലാട്ഫോമിലെത്തിയിരുന്നു..

അവിടെയും തിരക്ക് തന്നെ..ഒരുവിധത്തില്‍ ട്രയിനില്‍ കയറിപ്പറ്റി, ഇരിപ്പിടമൊക്കെ നേരത്തെ കയറിയ മിടുക്കന്മാര്‍ കയ്ക്കലാക്കിയിരുന്നു..

കയ്യിലുള്ള ബാഗും മറ്റും ഒതുക്കിവെച്ചു, മേലെ പിടിച്ചു നില്‍ക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി..

റഷീദ് വഴി മുംബൈ നഗരത്തെകുറിച്ചുള്ള ഏകദേശ വിവരമൊക്കെ ചോതിച്ചു മനസ്സിലാക്കി, ഇറങ്ങാനുള്ള സ്ഥലം അടുത്തെത്തിയിരുന്നു..

ദാദറും, മാട്ടുംഗയും കഴിഞ്ഞപ്പോള്‍ അളിയന്റെ നിര്‍ദേശം വന്നു, ഇത്തിരി നേരമേ ഇറങ്ങാന്‍ സമയം കിട്ടൂ..അതിനുള്ളില്‍ ഇറങ്ങണം, അല്പം ഭയത്തോടെ തന്നെ ഇറങ്ങാന്‍ തയ്യാറായി വാതിലിന്റെ അടുത്തേക്ക് നീങ്ങി നിന്നു, വെറുതെ പുറത്തേക്ക് നോക്കിയപ്പോള്‍ തന്നെ കണ്ടത് മനം മടുപ്പിക്കുയ വൃത്തികെട്ട കാഴ്ചയാണ്,റയില്‍വേ ട്രാക്കില്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍, അതില്‍ ആണും പെണ്ണും കുട്ടികളുമുണ്ട്, ഒരുകയ്യില്‍ ഒരു പാത്രവും,

ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു,

വാതിലില്‍ തൂങ്ങി നില്‍ക്കുന്നവരുടെ മൂക്കിലേക്ക് കാറ്റിലൂടെ ആ ചീത്തഗന്ധം കയറിയിട്ടും ഒന്നും സംഭവിക്കാത്തമട്ടില്‍ അവര്‍ അവിടെ തന്നെ നില്‍ക്കുന്നു..ഇതില്‍നിന്നു മനസ്സിലായി

മുംബൈ നിവാസികളുടെ പൊതുകക്കൂസ് ഏതാണെന്ന്,

അപ്പോഴേക്കും വണ്ടി സയനെത്തി.. ഒരുവിധത്തില്‍ പുറത്തുകടന്നു അവരുടെ കൂടെ നടന്നു, സയന്‍ - ദാരാവി ഓവറ്ബ്രിട്ജ് കയറി തിരക്കുപിടിച്ച വഴികളിലൂടെ മുന്നോട്ടുള്ള യാത തുടര്‍ന്നു, റഷീദ് വിവര്ച്ചു തന്നു, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം എന്നറിയപ്പെടുന്ന ദാരവി എന്ന സ്ഥലം.. കേട്ടപോലെ തന്നെ..

തീരെ പരിചിതമല്ലാത്ത വളരെ ഇടുങ്ങിയ വഴികള്‍, നായ്ക്കളും പന്നികളും കഴുതകളും മനുഷ്യരും ഒന്നിച്ചു ജീവിക്കുന്ന വൃത്തികെട്ട സ്ഥലം..എന്നാലും തിരക്കിനൊരു കുറവുമില്ല..

തമിഴും മറാത്തിയും മലയാളവും ഹിന്ദിയും ഉറുദുവും തുടങ്ങി ഒരുവിധം എല്ലാ ഭാഷയും കേള്‍ക്കാം..വഴിയോരത്തും അഴുക്കുചാലിന്റെ മുകളിലും ഒരു നാണവുമില്ലാതെ കുറെ കുട്ടികള്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്നു..

ഈ അഴുക്കുചാലിലൂടെയാണ് കുടിവെള്ളം മോഷ്ടിച്ച് കടത്തുന്ന പൈപ്പ് ലൈനും പോവുന്നത്..എല്ലാ അഴുക്കുചാലിലൂടെയും പത്തോ ഇരുപതോ പൈപ്പ് ലൈന്‍ കാണാം..

എന്റെ ഭാവം കണ്ടിട്ടാവണം റഷീദ് പറഞ്ഞു ഇതൊക്കെ ഇങ്ങിനെ കിടക്കും..സര്‍ക്കാര്‍ വക പൊതുകക്കൂസ് ഇതിനേക്കാള്‍ മോശമാ.. അവിടെ പോവാന്‍ മടിക്കുന്നവരും ഇങ്ങിനെ തന്നെയാ കാര്യം നടത്തുന്നത്..

ചിലര്‍ വെള്ളമെടുത്ത് റയില്‍വേ ട്രാക്കിലേക്ക് പോവും.. അതാ നീ നേരത്തെ കണ്ടത്..

എങ്ങിനെയൊക്കെയോ പല പല ഇടവഴികളും ചെറിയ റോഡുകളും താണ്ടി ഒടുവില്‍ റൂമിലെത്തി നെടുവീര്‍പ്പിട്ടു.



ദിവസങ്ങള്‍ മാസങ്ങളായി, കാര്യമായ പണിയൊന്നും ശരിയായില്ല,

ഭാഷ അറിയാത്തതുകൊണ്ട് പുറത്തൊന്നും അയക്കുന്നുമില്ല..

വെറുതെയിരുന്നു മടുത്തു, അങ്ങിനെ അടുത്തുള്ള തമിഴന്റെയടുത്ത് ഒരു ജോലി ശരിയായി..അയാള്‍ക്ക്, പുതിയതായി ഇറങ്ങുന്ന മലയാളം, തമിഴ് സിനിമകളുടെ ക്യാമറ പ്രിന്റ്‌ വീഡിയോ കാസറ്റ് സങ്കടിപ്പിച്ച്ചു ഒരു വലിയ ഹാളില്‍ ഒരു ടീവിയും വീ സീ ആറും വെച്ച് പ്രദര്‍ശനം നടത്തുന്ന ബിസിനസ്സാണ്, വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്, വഴിയിലും മറ്റും പോലീസ് വരുന്നത് നോക്കാനൊക്കെ ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടാവും, എന്നാലും നിറയെ ആളുകള്‍ വരും, ദാരാവിയില്‍ മിക്കയിടത്തും ഈ ബിസിനസ്സ് സര്‍വസാധാരണയാണ്,

പോലീസുകാരും അതില്‍നിന്നു പങ്കുപറ്റുന്നത്കൊണ്ട് അധികമാരും പരിശോധിക്കാന്‍ വരാറില്ല.

എന്റെ ജോലി അവിടെ പുതിയതായി വരുന്ന മലയാളം സിനിമകള്‍ക്ക്

മലയാളത്തില്‍ പരസ്യം എഴുതുക, ടിക്കറ്റ്‌ കൊടുക്കുക, തുടങ്ങിയവയാണ്..

ഒരു പാട് സിനിമകള്‍ക്ക് അങ്ങിനെ പരസ്യം എഴുതിക്കൊടുത്തിട്ടുണ്ട്,

ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് നമ്മുടെ മമ്മൂട്ടി അഭിനയിച്ച ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌ എന്ന സിനിമയുടെ പരസ്യമാണ്‌, കാരണം ഏകദേശം ഒരു മാസത്തില്‍കൂടുതല്‍ ആ സിനിമ അവിടെ കാണിക്കുകയുണ്ടായി,

ദിവസവും മൂന്നു ഷോ വീതം കാണിച്ചു തമിഴന്‍ പൈസ ഒരുപാടുണ്ടാക്കി.

ഒപ്പം ഞാന്‍ കുറെ അസുഖങ്ങളും..

ടൈഫോയിഡ് മുതല്‍ മഞ്ഞപ്പിത്തം,കോളറ..

എല്ലാം അതിജീവിച്ചു വന്നപ്പോഴേക്കും കുറേശെ ഹിന്ദിയും പഠിച്ചു, അങ്ങിനെ സയന്‍ വൈദ്യുത ശ്മശാനത്തിന്റെ അടുത്തുള്ള കാശ്മീരിയുടെ വര്‍ക്ക് ഷോപ്പില്‍ ഒരു പണി ശരിയായി..

(ശ്മശാനത്തിന്റെ അടുത്തായതുകൊണ്ട് ആട്ടും പാട്ടും വെടിക്കെട്ടും പൈസ വാരിയെറിഞ്ഞും കസേരയില്‍ ഇരുത്തിയും മറ്റും കൊണ്ടുവരുന്ന മൃതശരീരങ്ങള്‍ കാണുന്നതും ഒരു കാഴ്ചയായിരുന്നു)

ആദ്യത്തെ മൂന്നു മാസം എങ്ങിനെ എന്നു നോക്കും, എന്തായാലും ആള്‍ വരട്ടെ, അളിയന്റെ സുഹൃത്ത് തിരുവനന്തപുരത്തുകാരന്‍ രാജന്‍ പറഞ്ഞു, അയാള്‍‍ ആ ഗ്യാരെജില്‍ മാനേജരാണ്..

ആദ്യത്തെ രണ്ടു മൂന്നു ദിവസം ബസ്സിനായിരുന്നു പോക്കും വരവും, റെയില്‍വേ ട്രാക്കിന്റെ കിഴക്കേ ഭാഗം ദാരാവിയും പടിഞ്ഞാറ് ഭാഗം സയനുമാണ്..

ഓവറ്ബ്രിട്ജ് കയറി ബസ്സ്റ്റോപ്പ്‌ വരെനടക്കുന്ന സമയംകൊണ്ട് റെയില്‍വേ ട്രാക്ക് വഴി നടന്നാല്‍ ഗ്യാരെജിലെത്താം, റെയില്‍വേ ട്രാക്കാണ്, ശ്രദ്ധിക്കണം, എന്നാലും കുറച്ചു വഴി ലാഭിക്കാലോ.. പിന്നീടുള്ള നടത്തം അതുവഴിയായി..

പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടു ട്രാക്ക് ഫാസ്റ്റ് ട്രെയിന്‍ പോവാനുള്ളതാണ്, കിഴക്ക് രണ്ടെണ്ണം വേഗത കുറഞ്ഞ ലോക്കല്‍ ട്രെയിന്‍ പോവാനും..

പടിഞ്ഞാറ് ഭാഗത്തേക്ക് റെയില്‍വേ ട്രാക്കില്‍ നിന്ന് കയറാന്‍ അല്പം പ്രയാസമാണ്,

ശരിയായ വഴിയോന്നുമല്ല, ഉയര്‍ന്ന മതില്‍ പൊളിഞ്ഞ വളരെ ഇടുങ്ങിയ ഭാഗമാണ്,

തന്നെയുമല്ല മണ്ണിന്റെ തിട്ട ഇടിഞ്ഞു വീണ കാരണം നല്ലപോലെ ശ്രദ്ധിച്ചു വേണം കയറാനും ഇറങ്ങാനും, അല്പം ശ്രദ്ധ തെറ്റിയാല്‍ നേരെ ഫാസ്റ്റ് ട്രാക്കിലെ ട്രെയിനിന്റെ മുന്നിലേക്കാവും പോക്ക്..!

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു പോവുമ്പോള്‍ ഇതുപോലെ വളരെ പ്രയാസപ്പെട്ടാണ് പോയത്..വഴിയും പൈസയും ലാഭിക്കാമെന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ് ഈ വഴിയിലൂടെ അതും വൃത്തികെട്ട മണവും മലമൂത്ര വിസര്‍ജനവും നടത്തുന്ന റെയില്‍വേ ട്രാക്കിലൂടെ പോവുന്നത്..

അങ്ങിനെ വീട്ടിലേക്കുള്ള യാത്രയില്‍ ഫാസ്റ്റ് ട്രാക്ക് മുറിച്ചുകടക്കുന്ന നേരം മുംബൈയില്‍ നിന്ന് മുംബൈ - പൂനെ ട്രെയിന്‍(ആ ട്രെയിന്‍ വെള്ള നിറത്തിലാണ്, അതുകൊണ്ട് വേഗം മനസ്സിലാവും) വരുന്നത് പെട്ടെന്നാണ് കണ്ണില്‍ പെട്ടത്.. വേഗം അപ്പുറത്തേക്ക് ചാടിക്കടക്കാന്‍ നേരം അപ്പുറത്തെ ട്രാക്കില്‍നിന്നു മുംബൈ ഭാഗത്തേക്ക് നീണ്ട ഹോണ്‍ മുഴക്കി ഏതോ വേറെ ഒരു ട്രെയിനും...!!

മരണം മണക്കുന്ന വഴിയാണെന്ന് തിരിച്ചറിഞ്ഞ നേരം..!!!

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ..

ഒരു നിമിഷം ആകെ പകച്ചുപോയി, വേഗത്തില്‍ വന്ന ട്രെയിനിന്റെ ശക്തിയേറിയ കാറ്റ്മൂലമോ അതോ മരണത്തില്‍നിന്നു രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ ട്രാക്കില്‍ വഴുതിയതാണോ എന്തോ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഒരാള്‍ക്ക് കഷ്ടിച്ച് നേരെ നില്‍ക്കാന്‍പോലും കഴിയാത്ത ആ വൃത്തികെട്ട റയില്‍വേ ട്രാക്കുകളുടെ രണ്ടു ട്രെയിനുകള്‍ക്കും ഇടയില്‍ ഞാന്‍ വീണുപോയി..അങ്ങിനെ അവിടെ എത്ര നേരം കിടന്നു എന്നോര്‍മയില്ല...

എന്തോ ഒരു മുഴക്കം കേട്ടാണ് കണ്ണു തുറന്നു നോക്കിയത്..അപ്പൊ അടുത്ത ട്രെയിന്‍ വരുന്നത് ദൂരെ നിന്ന് കാണാമായിരുന്നു.. ഒരുവിധം മനസ്സാന്നിധ്യംകൊണ്ടു ഇഴഞ്ഞും നീന്തിയുമൊക്കെ എങ്ങിനെയൊക്കെയോ കുറച്ചു വീതികൂടിയ ഭാഗത്തേക്ക് എത്തിപ്പെട്ടു എന്നുപറയാം..അവിടെകിടന്നു കയ്യില്‍ നുള്ളിനോക്കി..ഞാന്‍ മരിച്ചുവോ..ജീവനുണ്ടോ..

അന്നും ഇന്നും എന്നും ട്രയിനിന്റെ കാര്യം പറയുമ്പോഴും കാണുമ്പോഴും ഓര്‍ക്കുമ്പോഴുമെല്ലാം ഈ ഓര്‍മകളാണ് ആദ്യം മനസ്സില്‍ ഓടിയെത്തുന്നത്..

എനിക്ക് കിട്ടിയ ഒരു രണ്ടാം ജന്മം.

Sunday, April 25, 2010

വീണുകിട്ടിയ ആയുസ്സിന്റെ കഥ

വീണുകിട്ടിയ ആയുസ്സിന്റെ കഥ




പഠനമൊക്കെ കഴിഞ്ഞു ഗള്‍ഫിന്റെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടിവെച്ചു "തേരാപാരാ" നടക്കുന്ന സമയം, രാവിലെ രവിയേട്ടന്റെ ഫോണ്‍ വന്നിരുന്നു, (ഈ രവിയെട്ടനാണ് എനിക്ക് ദമാമിലേക്ക് വേണ്ടി വിസ കൊണ്ടുവന്നിട്ടുള്ളത്) രവിയേട്ടന്റെ വീട് കുന്നംകുളം മാങ്ങാട് എന്ന സ്ഥലത്താണ്, എന്തോ ആവശ്യാര്‍ത്ഥം അയാള്‍ പാവറട്ടിയിലേക്ക് വരുന്നുണ്ട്, എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞപ്രകാരം ബൈക്കെടുത്ത് പാവറട്ടിക്ക് വെച്ച് പിടിച്ചു, പോകുന്നവഴിയില്‍ ഇന്നത്തെപോലെ ആശയവിനിമയത്തിനായി മൊബൈല്‍ സൌകര്യമില്ലാത്തതുകൊണ്ട് ആളെ കാണാമെന്നുപറഞ്ഞ പാവറട്ടി കുരിശുപള്ളി ബസ്സ്റ്റോപ്പ്‌ ആയിരുന്നു എന്റെ ലക്‌ഷ്യം. ചെറിയ ചാറ്റല്‍ മഴയുള്ളതുകൊന്ദ് റോഡ്‌ നനഞ്ഞു കിടക്കുന്നു,ജലദോഷവും ചുമയും കാരണം അത്രസുഖം പോര...എന്നാലും ഒരു ടവ്വല്‍ തലയില്‍കെട്ടി,
വരുന്നപോലെ വരട്ടെ..ഒരു നല്ലകാര്യത്തിനല്ലേ, വിസയുടെ കാര്യമല്ലേ, എന്നൊക്കെ മനസ്സിലുറച്ചു സൂക്ഷിച്ചു യാത്രതുടര്‍ന്നു..
ചാവക്കാട് വന്നു ഏനാമാവു റോഡിലൂടെ പാവറട്ടി ഭാഗത്തേക്ക് തിരിഞ്ഞു, പിറകിലായി പി. എ. ബ്രദേഴ്സ് എന്ന ബസ് ഹോണടിച്ചു പാഞ്ഞു വരുന്നുണ്ട്, എന്റെ മുന്നിലായി സാധനങ്ങള്‍ കയറ്റി പതുക്കെനീങ്ങുന്ന ഒരു കാളവണ്ടിയും, ഞാന്‍ കാളവണ്ടിയെ മറികടക്കുന്നതിനിടയില്‍ എന്റെ ബൈക്കിനെ മറികടക്കാന്‍ പിറകിലുള്ള ബസ് ശ്രമിച്ചു, ബസിനു കടന്നുപോവാനുള്ള വഴികുറവായിരുന്നു, കൂടാതെ വഴിമുടക്കി റോഡില്‍ അപകടംവരുത്തുന്ന കൊടിമരം പോലുള്ള ഇലക്ട്രിക് പോസ്റ്റും പിന്നെ പൊട്ടിപ്പൊളിഞ്ഞു വെള്ളംനിറഞ്ഞു കുളമായികിടക്കുന്ന റോഡും..
എന്നും മത്സരബുദ്ധിയോടെ പായുന്ന സ്വകാര്യ ബസ് അവിടെയും കളി മറന്നില്ല..എന്നെയും മറികടന്നു ബസ് മുന്നോട്ടുപോയി..വേഗത്തില്‍ കടന്നുപോയ ബസിന്റെ ചവിട്ടുപടിയില്‍ എന്റെ ബൈക്കിന്റെ ഹാന്‍ഡില്‍ ഭാഗവും ക്രാഷ് ഗാര്‍ഡും തട്ടി...
റോഡ്‌ നനഞ്ഞത്കൊണ്ട് ഞാന്‍ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ടയര്‍ വഴുതി നിയന്ത്രണംവിട്ടു ഞാനും ബൈക്കും കൂടെ കുറെ ചളിയുമായി നേരെ റോഡിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക്....!

ചെന്നുവീണ കുഴിക്കുമുന്നില്‍ ഉടനെ പാഞ്ഞെത്തി കെ. ആര്‍. എച്. ഒന്‍പത് നമ്പര്‍ അന്നപൂര്‍നെശ്വരി എന്ന ബസ്..!!
ആ ബസ് കുഴികണ്ട് പതുക്കെ വന്നിരുന്നത്കൊന്ദ് ഞാന്‍ രക്ഷപ്പെട്ടു..അല്ലെങ്കില്‍....
ഒഹ്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മരണം മണക്കുന്നപോലെ..
ആളുകള്‍ ഓടിക്കൂടി എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു, മേലാകെ ചളി പുരണ്ടുനാശകോശമായി..
ബൈക്കെടുത്ത് പതുക്കെ തള്ളിമാറ്റി അടുത്തുള്ള ടയര്‍കടയില്‍ കയറി മുണ്ടും ഷര്‍ട്ടും കഴുകി വൃത്തിയാക്കി, കാലിലും കൈവിരലിലുമൊക്കെ കുറേശ്ശെ പരിക്കുണ്ട്, ബൈക്കിന്റെ പെട്രോള്‍ ടാങ്കും ക്രാഷ്ഗാഡും ചളുങ്ങി, എന്നാലും വണ്ടിയോടിക്കാവുന്നതുകൊണ്ട് കൂടുതല്‍ സമയം കളയാതെ അടുത്തുകണ്ട ടെലിഫോണ്‍ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു, അപ്പോഴതാ കേള്‍ക്കുന്നു രവിയേട്ടന്‍ എന്നെകാണാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന്..
നനഞ്ഞ മുണ്ടും വിറയ്ക്കുന്ന ശരീരവും ചളുങ്ങിയ ബൈക്കുമായി ധൈര്യത്തോടെ തിരികെ വീട്ടിലെക്കായി പിന്നത്തെയാത്ര..
ചാവക്കാട് നിന്ന് മുത്തന്‍മാവ്, പാലംകടവ്, മൂന്നാംകല്ലും കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടെ വട്ടെക്കാട് നിഷാദ് മനസിലില്‍ കല്യാണം നടക്കുന്നുണ്ടായിരുന്നു, ആള്‍ത്തിരക്ക് കാരണം ബൈക്കിന്റെ വേഗത കുറച്ചു, തന്നെയുമല്ല ഒരപകടം കഴിഞ്ഞുള്ള വരവാണ് ചാറ്റല്‍മഴ കാരണം റോഡില്‍ നല്ലപോലെ നനവുമുണ്ട്, ശ്രദ്ധയോടെ അവിടുത്തെ ചെറിയ വളവു തിരിഞ്ഞതും അതാ വരുന്നു വീണ്ടും ഒരു ശകുനം.." മല്ലി " എന്നു വിളിപ്പേരുള്ള നാട്ടിലെ ആ സാധു വന്നു നേരെ ചാടിയത് എന്റെ ഈ ചളുങ്ങിയ ബൈക്കിന്റെ മുന്നില്‍..!
എതിരെ വരുന്ന ലോറിയും അശ്രദ്ധയോടെ റോഡ്‌ മുറിച്ചുകടക്കുന്ന മല്ലിയും...!
ഉടനെ ചവിട്ടി ബ്രേക്ക്..
വണ്ടിയും ഞാനും മല്ലിയും ഒക്കെ കൂടി റോഡിലൂടെ നിരങ്ങി നീങ്ങി..ഒന്നും എവിടെയും തെറ്റിയില്ല..വരാനുള്ളത് വഴിയില്‍ തങ്ങാതെ എന്റെനേരെ തന്നെവന്നു..വിസരവിയേട്ടനെ കാണാന്‍വന്ന ഞാന്‍ വീണ്ടും നടുറോഡില്‍...!!
അവിടെയും ഓടിയെത്തി കുറെയാളുകള്‍..
കല്യാണവീടടുത്തായതുകൊന്ദ് ആളുകള്‍ക്ക് ഒരു കുറവുമുണ്ടാവില്ലല്ലോ...
മല്ലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം എനിക്ക് തന്നത് തലയിലും മുഖത്തും കയ്യിലും കാലിലുമൊക്കെ നിറയെ പരിക്കാണ്.. നനഞ്ഞൊട്ടിയ വെള്ളമുണ്ട് റോഡില്‍ ഉരഞ്ഞുകീറി കാലിന്റെതുടയിലും പരിക്കുണ്ട്.
"മല്ലി"യാണെങ്കില്‍ വീണിടത്ത് തന്നെകിടപ്പാണ്..
കാറ്റുപോയോ എന്തോ..!!
പലരും പിറുപിറുക്കുന്നത് കേള്‍ക്കാം, കേട്ടപ്പോ ഭയംകൂടിവന്നു, ആളെ കണ്ടാല്‍തന്നെ അറിയാം കൊതുകിനെക്കാള്‍ കഷ്ടമാണെന്ന്..ആ പാവത്തിനെ ഇടിച്ചുവീഴ്ത്തിയവനെ വിടരുത്..
ആരോ പറയുന്നത് കേള്‍ക്കാം..
അല്ലെങ്കിലും അവനൊരെല്ല് കൂടുതലാണെന്ന്..
എന്നെ അറിയാവുന്നവര്‍ എന്റെയടുത്തുവന്നു സമാധാനിപ്പിക്കുന്നു, ആളുകള്‍ കൂടിവന്നുകൊണ്ടിരുന്നു..ബഹളമായി..
രാഷ്ട്രീയക്കാരുടെ തനിനിറം അത് പച്ചയായാലും ചുവപ്പയാലും ത്രിവര്‍ണമായാലും ഒന്നാണെന്ന് എനിക്ക് മനസ്സിലായത് അന്നാണ്, എന്റെ പരിക്ക് കാര്യമാക്കാതെ അയാളോട് കാര്യം തിരക്കി, മൂക്കിനും കൈക്കും കാലിലും പരിക്കുണ്ട്..ഉടനെ അതുവഴി വന്ന ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, അയാളെ ഞാനും അവിടെയുള്ളവരുംചേര്‍ന്ന് ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്കയച്ചു, അപ്പോഴും ആരും എന്റെ കാര്യം ശ്രദ്ധിക്കുന്നില്ല..വയ്യെങ്കിലും പതുക്കെ ബൈക്കെടുത്ത് നേരെയാക്കി സൈഡില്‍ ഒതുക്കിവെച്ചു, വേദന സഹിക്കാതായപ്പോള്‍ ഞാനും സെറ്റ് ഹമീദ് എന്നു വിളിക്കുന്ന സുഹൃത്തും കൂടി വേറെ ഒരു ഓട്ടോയില്‍ ഗുരുവായൂര്‍ തഹാനി ആശുപത്രിയില്‍ വന്നു, അപകടം എന്നുകേട്ടയുടനെ ആശുപത്രിക്കാരുടെ കണ്ണിലെ സന്തോഷം കാണാമായിരുന്നു..ഉടനെതന്നെ എക്സറേ, സ്കാനിംഗ്, ആ ടെസ്റ്റ്‌, ഈ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു അവരും വെച്ചുനീട്ടി ഒരു നീണ്ടബില്‍..പിന്നെ അറിഞ്ഞു ഏതോ വിരുതന്‍ പോയി ചാവക്കാട് പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് അവിടെ ചികിത്സിക്കാന്‍ പറ്റില്ല എന്നു..ഉടനെ വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു നേരെ ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍പോയി..അട്മിറ്റായി..
രാവിലെമുതല്‍ ഒരുതുള്ളി മഴപോലും കളയാതെ മുഴുവനുംകൊണ്ടു, അതുകൊണ്ടാവണം ചുമയും ജലദോഷവും പനിയുംകൂടി ശരീരം നല്ലപോലെ വിറക്കുന്നു..വിശന്നിട്ടു കണ്ണുംകാണുന്നില്ല..
സിസ്റ്റര്‍ വന്നു ഒരു പച്ചനിറത്തിലുള്ള വിരിപ്പ് തന്നു മൂടിപ്പുതച്ചു കിടക്കാന്‍ പറഞ്ഞു..മൂടാനോ പുതക്കണോ കഴിയാത്ത വൃത്തികെട്ട ഒരു വിരിപ്പായിരുന്നു അത്..വേറെ ആരെയോ പുതപ്പിച്ചതോ കഴുകാനായി മാറ്റിയിട്ടതോആണെന്നുതോന്നുന്നു, ആകെ രക്തക്കറയും വൃത്തികെട്ട മണവും...!
ഇന്‍ജക്ഷന്‍ ചെയ്യാന്‍ സിസ്റ്റര്‍ വന്നപ്പൊ, ഈ വിരിപ്പുമാറ്റി വേറെ ഒരെണ്ണം തന്നാല്‍ നന്നായിരുന്നു, ഇതില്‍ ആകെ രക്തക്കറയും വൃത്തികെട്ട മണവും കൊണ്ട് പുതക്കാനെകഴിയുന്നില്ല.. ഉടനെ വന്നു മറുപടി.. ഇത് തന്നെ ഒരുവിധം എവിടെന്നോ തരപ്പെടുത്തിയാ തന്നത്, ഇതില്‍കൂടുതല്‍ സൌകര്യത്തില്‍ കിടക്കണമെങ്കില്‍ വേറെ എവിടെക്കെങ്കിലും പൊയ്ക്കോ..
സര്‍ക്കാര്‍ ആശുപത്രിയല്ലേ സാരല്യ എന്നും പറഞ്ഞു ഞാന്‍ കൂടെയുള്ളവരെ സമാധാനിപ്പിച്ചു..അപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് വീട്ടില്‍നിന്നും നാട്ടില്‍നിന്നും പലരും വന്നുംപോയുമിരുന്നു..
എന്തോ വലിയ അപകടം സംഭവിച്ചപോലെ ആളുകള്‍വന്നു എന്നെയും എത്തിനോക്കുന്നത് കാണാം..
എന്തായാലും വിരിപ്പില്ലാതെ വിറയ്ക്കുന്ന ശരീരവുമായി അവിടെ തന്നെകിടന്നു രണ്ടുദിവസം..
പോലിസ് വന്നു മല്ലിയുടെ മൊഴിയെടുത്തു, കേസെടുത്തിട്ടുണ്ട് എന്നൊക്കെ മനസ്സിലായി..
ആശുപത്രി വിട്ടു വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ജോലിചെയ്തിരുന്ന എന്റെ സുഹൃത്തിന്റെ ബൂണ്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തില്‍ ചാവക്കാട് പോലീസിലെ ഹെഡ്കോണ്‍സ്ട്രബിള്‍ (ഇബ്രാഹിം എന്ന മദ്യപിച്ചു വയറുചാടിയ പോലീസുകാരന്‍)വന്നു പലപ്പോഴായി കേസ് ഒതുക്കാനെന്ന പേരില്‍ ‍പൈസ വാങ്ങിക്കുന്നു ഈ വിവരമറിഞ്ഞു ഞാന്‍ ഇടപെട്ടു ഇനി പൈസ തരില്ല എന്നു തീര്‍ത്തുപറഞ്ഞപ്പോള്‍ എന്നെ പിന്നെകണ്ടോളം എന്ന ഭീഷണിയും..
കൂടാതെ നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രമാണിമാരും ഗുണ്ടകളുമായ ചക്കര ഹമീദ്, അറക്കക്കാരത്തി ഹസ്സമോന്‍,‍ചെണ്ണ റഷീദ്, താടി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരൊക്കെ ചേര്‍ന്ന് വീട്ടില്‍വന്നു പലതുംപറഞ്ഞു പിതാവിനെ ഭയപ്പെടുത്തി കേസ് കൊടുത്തത് ഒതുക്കിത്തീര്‍പ്പാക്കി ആശുപത്രിയില്‍ കഴിയുന്ന മല്ലിക്ക് കൊടുക്കാനെന്ന വ്യാജേന പതിനായിരം രൂപ തട്ടിയെടുത്തിരുന്നു, ഞാന്‍ ഇക്കാര്യം മല്ലിയോടു അന്വേഷിച്ചപ്പോള്‍ അവര്‍ പത്തുപൈസപോലും ആ പാവത്തിന് നല്‍കിയിട്ടില്ല എന്നറിയാന്‍ കഴിഞ്ഞു..
അവിടെ ലീഗിന്റെയും കോണ്ഗ്രസ്സിന്റെയും കമ്മ്യൂണിസത്തിന്റെയുമൊക്കെ പരസ്പര ഐക്യംഎനിക്ക് നേരില്‍ കാണാമായിരുന്നു..
ഒടുവില്‍ ഞാന്‍ തന്നെ ഇടപെട്ടു ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിച്ചു കേസ് ഒത്തുതീര്‍പ്പാക്കി ഇരുപത്തയ്യായിരത്തോളം രൂപയുടെ ധനസഹായം മല്ലിയെന്ന ആ സാധുമനുഷ്യന് കിട്ടിയപ്പോള്‍ ആ പാവത്തിന്റെമുഖത്ത് കണ്ടസന്തോഷം.. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല..
നാട്ടിലെ പോലീസും രാഷ്ട്രീയവും ഗുണ്ടകളുടെ തട്ടിപ്പുമൊക്കെ ഏതാണ്ട് നേരിട്ട് മനസ്സിലാക്കാന്‍ ഈ സംഭവം തുണയായി.
കാലമേറെകഴിഞ്ഞു, ഗള്‍ഫില്‍ വന്നു, സൌദി അറേബ്യയിലെ ദമാമിലല്ല, യു എ ഇയിലാണ്...

ഇന്നും കെഎല്‍8. എ 5737 എന്ന യമഹ RX100 ബൈക്കിലെ യാത്രയുടെ ഓര്‍മ്മകള്‍ ചില്ലിട്ടുവെച്ച ചിത്രംപോലെ മനസ്സില്‍ തൂങ്ങിക്കിടക്കുന്നു.

---------------------------------------

തുടരും...
ഇനി മുംബയില്‍നിന്ന് കിട്ടിയ ദീര്‍ഘായുസ്സിന്റെ കഥ.

Wednesday, April 21, 2010

ഒരു ദീര്‍ഘായുസ്സിന്റെ കഥ

ഒരു ദീര്‍ഘായുസ്സിന്റെ കഥ




എനിക്ക് 14 വയസ്സുള്ള കാലം, അന്നൊക്കെ സ്കൂളും മദ്രസ്സയും ഇല്ലാത്ത സമയം മിക്കവാറും മാസത്തിലെ ഒരു ശനിയോ ഞായറോ മലപ്പുറം ജില്ലയിലെഎരമംഗലത്തുള്ള എന്റെ ഉമ്മയുടെ അനുജത്തി(കുഞ്ഞുമ്മ)യുടെ വീട്ടിലേക്കു താമസിക്കാന്‍ പോകുമായിരുന്നു,

വീട്ടില്‍ നിന്ന് പുറപ്പെട്ടു ഗുരുവായൂര്‍ വന്നു അവിടെ നിന്ന് എന്‍ കെ ടി ബസ്സിലോ, ബി കെ ടി ബസ്സിലോ കയറി(ഈ രണ്ടു ബസ്സുകളാണ് ആറൂട്ടില്‍ കൂടുതലും ഓടിയിരുന്നത്)രണ്ടു മൂന്നു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്താലേ അവിടെയെത്തൂ..

അവിടെ കൂട്ടുകാരായി കുഞ്ഞുമ്മയുടെ മക്കള്‍ റഷീദും ബഷീറും നസിയും താഹിറയുമുണ്ട്, പോക്കിരി അബു, ഹരിദാസന്‍, മാമുട്ടി, ഇബ്രാഹിം, സൈനു, സലി, റസാഖ്, തുടങ്ങി വേറെയും ഒരുപാടുകൂട്ടുകാരുണ്ട്, പിന്നെ ബസ്സ്‌യാത്ര വളരെ ഇഷ്ടമുള്ളതുകൊണ്ടും എന്റെ പ്രായക്കാരായ കൂട്ടുകാരുടെ കൂടെകളിക്കാമെന്നത്കൊണ്ടും എരമംഗലം സീമയില്‍ ആരുമറിയാതെ സെക്കന്റ് ഷോക്കുപോയി പഴയ സിനിമകള്‍ കാണാം എന്നത്കൊണ്ടുമൊക്കെ (സീമയില്‍ സിനിമ തുടങ്ങുംമുന്പ് കേട്ടിരുന്ന മരം എന്ന സിനിമയിലെ ആ പഴയ ഗാനങ്ങളും സിനിമ കഴിഞ്ഞു നടന്നുവന്നു പുറത്തെ റൂമില്‍ ശബ്ദമുണ്ടാക്കാതെ ഉറങ്ങാന്‍കിടക്കുന്നതുമെല്ലാം ഇന്നും ഓര്‍മയില്‍ ഓടിയെത്തുന്നു) എരമംഗലം യാത്ര എന്നും ഒരു ഹരമായിരുന്നു...

ഒരു ശനിയാഴ്ച വൈകുന്നേരം കളിയെല്ലാം കഴിഞ്ഞു വന്നപ്പോള്‍

കുഞ്ഞുമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍കൊണ്ടുപോവാന്‍ കാറ് വിളിക്കാന്‍ പെരുമ്പടപ്പിലേക്കും എരമംഗലത്തേക്കും ആള് പായുന്നു, വണ്ടിയൊന്നുംകിട്ടാതെ വന്നപ്പൊ കുഞ്ഞുമ്മയെ

ഒരു കസേരയില്‍ കയറ്റിയിരുത്തി എല്ലാവരുംകൂടി താങ്ങിയെടുത്ത് റോഡിലേക്ക് കൊണ്ടുപോയി, വരുന്നവണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി അതില്‍കയറ്റി വണ്ടി നേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കുതിച്ചു, വണ്ടിയുടെ ഒരു മൂലയില്‍ ഞാനും കയറിയിരുന്നു, ആശുപത്രിയിലെത്തിയപ്പോള്‍തന്നെ അവിടെ കിടത്തണം എന്നായി, രോഗിയായ കുഞ്ഞുമ്മയുടെ ദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാരണം കൂടെയുണ്ടായിരുന്നവര്‍ അത് ടവ്വലില്‍ പൊതിഞ്ഞു എനിക്ക് തന്നിട്ട് സൂക്ഷിച്ചുകൊണ്ടുപോയി എരമംഗലത്തെ വീട്ടില്‍ ഏല്പിക്കാന്‍ പറഞ്ഞു, ആരോ ഒരാള്‍ കൂടെ വന്ന വണ്ടിക്കാരനോട് വണ്ടി വാടക കൊടുത്ത്, പോകുന്ന വഴി എന്നെ വീടിന്റെ അടുത്തു ഇറക്കണമെന്നും ഏല്പിച്ചു, അങ്ങിനെ പോയ വണ്ടിയില്‍തന്നെ ഞാന്‍ തിരച്ചു പോന്നു, ഞാനും കാറിന്റെ ഡ്രൈവറും മാത്രമായി തിരികെയുള്ള യാത്ര, വരുന്ന വഴി കുന്നംകുളം എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി, അവിടെ നിന്ന് ഡ്രൈവറുടെ കൂട്ടുകാരനായ ഒരാള്‍ വണ്ടിയില്‍ കയറി, വണ്ടി മുന്നോട്ടു നീങ്ങി, സമയം രാത്രി ഒന്‍പതുമണി ആയിക്കാണും, ഡ്രൈവറും കൂട്ടുകാരനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, പതുക്കെ ആയതുകൊണ്ടും, വണ്ടിയോടുന്ന ശബ്ദം കൊണ്ടും സംസാരം എനിക്ക് തീരെ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല, അങ്ങിനെ ഏതോ നേരത്ത് ഉറക്കം വന്നു ഞാന്‍ ഉറങ്ങിപ്പോയി..എന്റെ അരയില്‍, ഉടുത്ത വെള്ളമുണ്ടിന്റെ മടിയിലായി എന്തോ തടയുന്നതറിഞ്ഞു‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഡ്രൈവറുടെ കൂട്ടുകാരന്റെ കൈ ആണെന്ന് മനസ്സിലായി..അപ്പോഴും വണ്ടി ഓടുന്നുണ്ടായിരുന്നു, ഭയന്നുപോയ ഞാന്‍ പിന്നെയൊന്നും നോക്കിയില്ല..ഡോര്‍ തുറന്നു പുറത്തേക്കെടുത്തു ചാടി..!

ചെന്ന് വീണത് ഏതോ പാടത്തിന്റെ വരമ്പിലായിരുന്നു,

ചാടുമ്പോള്‍ ടവ്വല്‍ പൊതിയിലായിരുന്നു ശ്രദ്ധയും ഒരു കയ്യും..

കാര്‍ നിര്‍ത്തിയെങ്കിലും പിടി കൊടുക്കാതെ വീഴ്ചയുടെ വേദനയറിയാതെ വീണിടത്തുനിന്നും എവിടെക്കോ എണീറ്റോടി..

കുറച്ചുദൂരം ആരോ പിറകെ വരുന്നത്പോലെ തോന്നി..പരിചിതമല്ലാത്ത വഴികള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍, എങ്കിലും ഓട്ടം തുടര്‍ന്നു..

ഒടുവില്‍ പിന്നാലെ ആരും വരുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം ഇലക്ട്രിക്‌ പോസ്ടിന്റെ വെളിച്ചത്തില്‍വന്നു കാലിലെയും കയ്യിലേയും മുറിവുകള്‍ നോക്കി..കൈമുട്ടിലെ തൊലിപോയിരുന്നു..നല്ല വേദനയും,

കാലിലും അരക്കെട്ടിലുമൊക്കെ വേദനകൂടി വരുന്നപോലെ മടിയിലെ സ്വര്‍ണത്തിന്റെ കാര്യമോര്‍ത്തപ്പോള്‍ വേദന കാര്യമാക്കിയില്ല..

കുന്നംകുളത്തുനിന്നും പടിഞ്ഞാറോട്ട് വടക്കേക്കാട്, ആല്‍ത്തറ ഭാഗത്തേക്ക് പോവേണ്ട ഞാന്‍ എത്തിയിരിക്കുന്നത് പട്ടാമ്പി റോഡിലെ വിജനമായ ഭാഗത്തായിരുന്നു...

ഒരുവിധം എത്തിപ്പെട്ട സ്ഥലം മനസ്സിലാക്കി,

വേദനയും വെച്ച് കുറെ നടന്നു..കാണുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു..വിശപ്പുകൊണ്ട് കണ്ണും കാണുന്നില്ല..കയ്യിലാണെങ്കില്‍ കാശുമില്ല..വാച്ചില്ലാത്ത കാരണം സമയവും അറിയില്ല,

നടക്കാന്‍ വയ്യാതായപ്പോള്‍ കുറെ നേരം റോഡില്‍ തന്നെയിരുന്നു,

അപ്പോഴും കാലില്‍ നിന്നും കയ്യില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു..

വേദനയും സഹിച്ചു നടന്നു നടന്നു കുന്നംകുളം വന്നു.. സമയം പുലര്‍ച്ചെ അഞ്ചു മണികഴിഞ്ഞു കാണണം..കുന്നംകുളത്തുനിന്നും പൊന്നാനി ഭാഗത്തേക്കുള്ള ആദ്യബസ്സില്‍തന്നെ കയറിയിരുന്നു, അടുത്തിരുന്ന ആള്‍ എന്റെ മുറിവുകളും ക്ഷീണവും കണ്ടിട്ടാവണം കാര്യം തിരക്കിയപ്പോ ഉണ്ടായ സംഭവമൊക്കെ പറഞ്ഞു,എന്തായാലും ബസ്സ്‌ കണ്ടക്ടര്‍ വന്നപ്പൊ നല്ലമനസ്സിനുടമയായ അയാള്‍ എന്റെ പൈസയും കൊടുത്തു, അല്ലെങ്കില്‍ ബസ്സുകരോടും സംഭവം പറയേണ്ടിവരുമായിരുന്നു, അങ്ങിനെ എരമംഗലം വന്നു സ്വര്‍ണ്ണത്തിന്റെ ടവ്വല്‍പൊതി മടിയില്‍നിന്നും നിന്നും അവിടെ എല്പിച്ചശേഷം മാത്രമാണ് മനസ്സില്‍ അല്പമെങ്കിലും സമാധാനം കിട്ടിയത്. അപ്പോഴും സംഭവിച്ച പ്രശ്നങ്ങളും ശരീരത്തിലെ മുറിവുകളും ആരെയും അറിയിച്ചില്ല..ഭക്ഷണം കഴിച്ചു എങ്ങിനെയും എന്റെ വീടെത്തി ഒന്ന് സുഖമായി ഉറങ്ങണം എന്ന ചിന്തയായിരുന്നു മനസ്സുനിറയെ....

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും ആ സംഭവം ഒരു നടുക്കുന്ന ഓര്‍മ പോലെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.

------------------------------------

തുടരും..

അടുത്തതു ബൈക്കില്‍നിന്നു വീണുകിട്ടിയ ആയുസ്സിന്റെ കഥ...