Thursday, August 13, 2020

തെങ്ങിൻ തൈകൾക്ക് സൂക്ഷ്മ മൂലകങ്ങൾ അടക്കമുള്ള വളങ്ങൾ കുറയുമ്പോൾ..

തെങ്ങിൻ തൈകൾക്ക് ചുറ്റും വീതിയിൽ തടമെടുത്തു ആദ്യം കുമ്മായം വിതറി മണ്ണിനെ ന്യുട്രൽ സ്റ്റേജിലേക്ക് കൊണ്ടുവരിക. മണ്ണ് പരിശോധന കൂടി ഉണ്ടെങ്കിൽ വളരെ നല്ലത്. (അതിന് സമയമില്ലെങ്കിൽ, ഇക്കാലത്ത് പശുവിനുപോലും കൊടുക്കാൻ മടിക്കുന്ന വെളിച്ചെണ്ണ ആട്ടിയാൽ കിട്ടുന്ന കൊപ്ര പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് ഒരു തെങ്ങിൻ തൈ എന്ന കണക്കിൽ കുറഞ്ഞത് 5കിലോ എങ്കിലും വളം ചെയ്യുക) 

എലി കാക്ക നായ പോലുള്ളവയിൽ നിന്നും രക്ഷയ്ക്കായി ചെറിയ തോതിൽ മണ്ണിട്ട് മൂടിയോ  ഉണങ്ങിയ ഓലകൾ കൊണ്ട് പുതയിട്ടു കൊടുക്കുയോ ചെയ്യുക, കൃത്യമായി നനയ്ക്കുക, (വേനലിൽ സാമാന്യം നല്ലപോലെ മേൽ മണ്ണും അടി മണ്ണും  നനയും വിധത്തിൽ തന്നെ) മഴയ്ക്ക് മുൻപായി 5 കൊട്ട വീതം കാലിവളമോ / വിലക്കുറവിൽ കിട്ടുന്ന മത്തിപോലുള്ള മത്സ്യങ്ങൾ ഇട്ടു മൂടുകയോ ചെയ്യൂക. (ലോക്ക് ഡൗണ് കാലത്ത് മനുഷ്യന് കഴിക്കാൻ പോലും കിട്ടാത്ത മത്തിയുടെ കാര്യം ഓർമിപ്പിച്ചതിൽ പൊറുക്കുക) ഒപ്പം ഒരു തെങ്ങിന് 50ഗ്രാം എന്ന കണക്കിന് ബോറോണും നൽകുക.

മഴക്കാലത്തു തടത്തിലും പറമ്പിലും വളരുന്ന പുല്ലുകൾ പറിച്ചു കത്തിക്കാതെ അവ കൂന കൂട്ടിയിട്ടു അഴുകാൻ അനുവദിക്കുക. ഒന്നു പരീക്ഷിച്ചു നോക്കൂ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. അടുത്ത കൊല്ലം ഇതേ സമയമാവുമ്പോൾ നോക്കൂ.. അസൂയപ്പെടുത്തുന്ന വിധം മാറ്റങ്ങൾ  സംഭവിച്ചിരിക്കും.

കടുത്ത വേനലിൽ ചെടികൾക്കും തെങ്ങുകൾക്കുമെല്ലാം ഉണങ്ങിയ ഇലകൾ / ഓലകൾ കൊണ്ട് സ്ഥിരമായി പുതയിട്ടു കൊടുക്കുന്നതും ഗുണം ചെയ്യും. പണ്ടുകാലങ്ങളിൽ കാരണവന്മാർ ചെയ്തു വന്നിരുന്ന മഹത്തായ കാർഷിക രീതികളാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ. 

ഇന്ന് നാം എല്ലാമെല്ലാം  നമ്മുടെ വിരൽത്തുമ്പിന്റെ സൗകര്യത്തിലേക്ക് ചുരുക്കിയപ്പോൾ പല നന്മകളും നഷ്ടപ്പെട്ടത് നാമറിഞ്ഞില്ല, അല്ലെങ്കിൽ മനപ്പൂർവ്വം വിസ്മരിച്ചു കളഞ്ഞു, അപ്പോൾ സംഭവിച്ച മാറ്റങ്ങളാണ്.

അബ്ദുൽസലാം, അടിതിരുത്തി.




എന്താണ് ജൈവകൃഷി..? എന്തിനാണ് ജൈവ കൃഷി..?എങ്ങിനെയാണ് ജൈവ കൃഷി..?

സത്യത്തിൽ കൃഷിയെന്നും രാസകൃഷിയെന്നുമായിരുന്നു എന്റെയൊക്കെ ചെറുപ്പത്തിൽ കേട്ടിട്ടുള്ളത്. 

പിന്നീടെപ്പോഴോ കാർഷിക രംഗത്തെ വന്ദ്യ ഗുരുക്കന്മാരായ ജോണ്സി മാഷും ശിവപ്രസാദ് മാഷും ദയാലണ്ണനും നർഗീസ് ടീച്ചറും ടോണി സാറും കരീംക്കയും എരയാംകുടി ജയ ടീച്ചറുമടക്കം

മണ്ണിനെയും മഴയെയും പുഴയെയുമെല്ലാം സ്നേഹിക്കുന്ന സുമനസുകളായ ഒരുപാട് പേരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി പ്രകൃതിയിൽ മനുഷ്യൻ കാണിച്ചുകൂട്ടിയ കടന്നുകയറ്റമടക്കമുള്ള സകല കൊള്ളരുതായ്മയും തുറന്നു കാണിച്ചപ്പോൾ,

നമുക്കിടയിൽ നിന്നും പ്രത്യേക വിഭാഗത്തിലുള്ളചിലർ നമ്മുടെ നാടൻ കൃഷിക്കൊരു പുത്തൻ പേരും ഭാവവും രൂപവും നൽകി  *ജൈവകൃഷി* എന്നാക്കി, എന്നു മാത്രമല്ല..

പിന്നീടിങ്ങോട്ട് അതിന്റെ ചുവടും പിടിച്ചു മനുഷ്യനെന്ന ഇരുകാലിജീവി ഒഴികെയുള്ള ഒരുജീവിയും തിരിഞ്ഞുനോക്കാത്ത അറിഞ്ഞതും അറിയാത്തതുമായ സകല വിഷവുമടിച്ചു കമ്പോളങ്ങളിൽ ചൂടാപ്പംപോലെ വിറ്റഴിക്കുന്ന ചവറിനെ   മാന്യന്മാരുടെ  കൃഷിയെന്നും നമ്മുടെ പൂർവ്വികർ വഴി പകർന്നുകിട്ടിയ മഹത്തായ കാർഷിക പാരമ്പര്യ സംസ്കാരത്തെ അഴുക്കും മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ജൈവകൃഷിയുമാക്കി മുദ്രകുത്തുകയും ചെയ്ത ഒരു കാലഘട്ടത്തിൽ.... 

പ്രളങ്ങളിലൂടെയും പകർച്ച വ്യാധികളിലൂടെയും മറ്റുമായി പ്രകൃതി ഇപ്പോൾ എണ്ണിയെണ്ണി കണക്കു തീർത്തുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത്..

ഒരുപാട് വാദപ്രതിവാദങ്ങൾക്ക് നടുവിലാണ് നാട്ടുനന്മയുടെ പൈതൃകസ്വത്തായ ജൈവ കൃഷിയെന്ന ഓമനപ്പേരിലറിയപ്പെടുന്ന നമ്മുടെ നാട്ടു കൃഷി.

അബ്ദുൽസലാം,

അടിതിരുത്തി.

Wednesday, August 12, 2020

കൊമ്പൻചെല്ലി എന്ന ശല്യക്കാരൻ..

കൊമ്പൻചെല്ലിപോലുള്ളവയെ അകറ്റുവാൻ ഇന്നത്തെ കാലത്ത്‌ എളുപ്പവും ഏറ്റവും ഉത്തമവുമായ ഒരു രീതിയാണ് ഇനി പറയുന്നത്. 

3..4 മീഡിയം സൈസ് ബക്കറ്റിൽ പകുതി യിൽ താഴെ വെള്ളം നിറക്കുക.

ഇതിലേക്ക് അരക്കിലോ / ഒരു കിലോ കറുത്ത ശർക്കര (നല്ല രൂക്ഷ ഗന്ധമുള്ള യഥാർത്ഥമായ ഏതു ശർക്കരയുമാവാം) ഉരുക്കി നന്നായി ഇളക്കി ചേർത്തു ചെല്ലിയുടെ ശല്യമുള്ള പറമ്പിലായി പല ഭാഗങ്ങളിൽ തുറന്നു വെക്കുക.

ശർക്കരയുടെ മധുരമുള്ള രൂക്ഷഗന്ധം വണ്ടുകളെയെല്ലാം ആകർഷിച്ചു ബക്കറ്റിലേക്ക് എത്തിക്കും. 

എന്നും രാവിലെ ബക്കറ്റുകൾ പരിശോധിച്ചു ശർക്കരവെള്ളത്തിൽ വീണു കിടക്കുന്നവയെ എടുത്തു നശിപ്പിച്ചു കളയാം. പരീക്ഷിച്ചു വിജയിച്ചതുകൊണ്ടാണ് ആശയം ഇവിടെ പങ്കുവെച്ചത്. 

ജൈവകൃഷിയുടെ മറവിൽ പ്ലാസ്റ്റിക് മാലിന്യം നിറയുππ കേരളം...!

രാസവളങ്ങള്‍, രാസ കീടനാശിനികള്‍ തുടങ്ങിയ മാരക വിഷങ്ങള്‍ മണ്ണിലും സമൂഹത്തിലും ഒരുപോലെ വരുത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ മനംനൊന്താണ് നമ്മളെല്ലാം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതും അതുവഴി ആരോഗ്യമുള്ള സമൂഹം സ്വപ്നം കാണുന്നതും.. 


എന്നാലിപ്പോള്‍ വിഷം തീണ്ടാത്ത പച്ചക്കറി കൃഷി വ്യാപകമാവുന്നതിനൊപ്പം അതിലും വലിയ, എന്നാല്‍ നമ്മളാരുമധികം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന പ്ലാസ്റ്റിക് ഗ്രോ  ബാഗ് എന്ന അപകടം വരും വര്‍ഷങ്ങളില്‍ വലിയൊരു ദുരന്തമായി നമ്മളെ കാത്തിരിക്കുന്നുവെന്നത് നാം കാണാതെ പോവരുത്.


കേരളത്തിലെ ഒട്ടുമിക്ക വീടുകളുടെയും അതുപോലെ സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു കാര്യാലയങ്ങള്‍ തുടങ്ങി എല്ലാ  കെട്ടിടങ്ങളുടെയും ടെറസ്സിലും ടൈല്‍സും ഇന്റര്‍ലോക്കും ചെയ്തു മനോഹരമാക്കിയ മുറ്റങ്ങളിലും ഭംഗിയോടെ  നിരനിരയായി ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷി പുരോഗമിക്കുകയാണ്. എല്ലാം നല്ല കാര്യം തന്നെ.


ജൈവ പച്ചക്കറി കൃഷിയെ എതിര്‍ക്കാനോ അല്ലെങ്കില്‍ അവയെ നിരുല്‍സാഹപ്പെടുത്തി ജൈവകൃഷിക്ക്  തടയിടാനോ അല്ല ഈ ലേഖനം. ഇതെഴുതുമ്പോള്‍ ഈ വിനീതന്റെ  വീട്ടിലും  അടുത്തുള്ള കൃഷിഭവന്‍ വഴി ഗ്രോ ബാഗ് സ്കീമില്‍ ലഭിച്ച  പലയിനം പച്ചക്കറി കൃഷിയുണ്ട്. ഇനിയും നാം മാറിയില്ലെങ്കില്‍  മൂന്നോ നാലോ കൊല്ലത്തിനു ശേഷം ഉണ്ടാകാവുന്ന ഒരു വന്‍ പരിസ്ഥിതി മലിനീകരണ പ്രശ്‌നമായി ഈ ഗ്രോ ബാഗ്‌ കാര്‍ഷിക വിപ്ലവം മാറിയെന്നു വരും.


നമ്മുടെ കൊച്ചു കേരളത്തിലിന്നു ലക്ഷക്കണക്കിന് പ്ലാസ്റ്റിക് ഗ്രോബാഗാണ് പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നത്. 

നന്നായി ഉപയോഗിക്കുന്ന ഒരു ബാഗിന്റെ ശരാശരി ആയുസ് ഒന്നോ രണ്ടോ വര്‍ഷം വരെയാണെന്നാണ് 

വിദഗ്ദര്‍ പറഞ്ഞു കേള്‍ക്കുന്നത്.


വീട്ടില്‍ 2 വര്‍ഷത്തോളമായി ഇപ്പോള്‍ കാണുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്.  അങ്ങിനെയെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ വീട്ടിലെ ഗ്രോ ബാഗുകള്‍ അടക്കം ആ സമയത്ത് കേരളത്തില്‍ ഉപയോഗിച്ചു തുടങ്ങിയ എല്ലാ ഗ്രോ ബാഗുകളുടെയും പരിസ്ഥിതി ഭീഷണി കേരളം നേരിടേണ്ടി വരില്ലേ ? ഇതിനെന്താണ് പരിഹാരം ?


ഗ്രോബാഗ് നിറയ്ക്കാന്‍ വേണ്ടി മണ്ണു ലഭ്യമാവാതെ വന്നപ്പോള്‍ ഒരുപാട് മലകളും കുന്നുകളും ഇടിച്ചു നിരത്തി എത്ര ലോഡ് മണ്ണും കല്‍പ്പൊടികളുമാണ് കേരളത്തില്‍ ഓരോ സ്ഥലത്തേയ്ക്കും പോകുന്നത്. പലയിടത്തും കൃഷി ഭവനിലെ ഗ്രോ ബാഗ് സ്കീം ഏറ്റെടുത്ത ഏജന്‍സികള്‍ ഇത്പോലും നല്‍കാതെ ലാഭം മാത്രം നോക്കി ക്വാറി പൊടിയും മറ്റു അഴുക്കു നിറഞ്ഞ മാലിന്യങ്ങള്‍ വരെ നിറച്ചു നല്‍കുന്നുവെന്ന പാരാതിയും മുന്നേ കേട്ടിരുന്നു. 


പിന്നീട് ഗ്രോ ബാഗ് നിറയ്ക്കാന്‍ മണ്ണ് ഒഴിവാക്കി ചകിരിച്ചോര്‍  ചേര്‍ത്താല്‍ മതിയെന്ന പ്രസ്താവന വന്നപ്പോള്‍ തമിഴ് നാട്ടിലെ തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ വൈറസ് ബാധിച്ച തെങ്ങുകളില്‍ നിന്നും ഒഴിവാക്കുന്ന ചകിരിച്ചോറും തെങ്ങിന്‍ മല്ലിന്റെ നാരുകളും കടത്തിക്കൊണ്ടുവന്നു കൊള്ളലാഭത്തില്‍ വിറ്റ്‌ പണം വാങ്ങുന്നവരുമുണ്ട് നമ്മുടെ നാട്ടില്‍.  

വേലി തന്നെ വിളവു തിന്നുകയാണോ എന്ന സംശയത്തിനിടയില്‍ അടുത്ത വര്‍ഷം പൂര്‍ണ്ണമായും ജൈവകൃഷി സംസ്ഥാനമായി മാറുമെന്ന് കേള്‍ക്കുന്ന നമ്മുടെ കേരളത്തിലെ കാര്‍ഷിക വിദഗ്ദ്ധര്‍ വളരെ ദീര്‍ഘ വീക്ഷണത്തോടെ ഈ പ്രത്യാഘാതങ്ങള്‍ പഠന വിധേയമാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടേ മതിയാവൂ.


സാധാരണ പ്ലാസ്റ്റിക്കിനേക്കാളും കനം കൂടിയ ഗ്രോബാഗ് ഉപയോഗശൂന്യമാവുമ്പോള്‍, അതുരുക്കി റീസൈക്കിള്‍ ചെയ്തു   കാര്‍ഷിക രംഗത്ത് ആവശ്യമുള്ള മറ്റു പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുകയും അതുവഴി പ്ലാസ്റ്റിക് മാലിന്യത്തിന്റെ അപകടം കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതും, അടുത്തടുത്തുള്ള പഞ്ചായത്തുകള്‍ ചേര്‍ന്ന് നിലവിലുള്ള കുടുംബശ്രീ വഴിക്ക് ഈ പഞ്ചായത്തുകളിലുള്ള പ്ലാസ്റ്റിക് മുഴുവന്‍ ശേഖരിക്കാനുള്ള സംവിധാനമൊരുക്കി  പുനരുപയോഗം ചെയ്യാന്‍ സംവിധാനം ഉണ്ടാക്കുക കൂടി ചെയ്‌താല്‍ ഒരു പരിധിവരെയെങ്കിലും ഇതിനൊരു പരിഹാരമാവുമെന്നു കരുതാം. 


സാമൂഹിക, ആരോഗ്യ, വിദ്യഭ്യാസ, പരിസ്ഥിതി വിദഗ്ദരെല്ലാമൊന്നിച്ചിരുന്നു കൂടിയാലോചിച്ചു വരും കാലങ്ങളില്‍ ഇതൊരു വന്‍ വിപത്തെന്നു കരുതി പ്രശ്‌നപരിഹാരം ഇപ്പോഴെങ്കിലും അന്വേഷിച്ചില്ലെങ്കില്‍

നമ്മുടെ പാതയോരങ്ങളിലും പുഴകളിലും മറ്റും ഇപ്പോഴുള്ള മാലിന്യക്കൂമ്പാരത്തിന് പതിന്മടങ്ങ്‌ വലിപ്പം കൂട്ടാന്‍ 

കൃഷിവകുപ്പ് വഴി വിതരണം തുടങ്ങി വെച്ചെന്ന് അഭിമാനിക്കുന്ന ഈ മാലിന്യം കാരണമാവുമെന്ന് 

നിസ്സംശയം പറയാം.

അബ്ദുൽസലാം

അടിതിരുത്തി.

Monday, August 22, 2016



 ശുദ്ധജലത്തിനേക്കാള്‍ "കുടിവെള്ള"ത്തിന് വിലയിടുന്ന നാട്
==========================================================

എന്തിനും ഏതിനും തമിഴ്നാടിനെ ആശ്രയിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന് ദൈവം അനുഗ്രഹമായി നല്‍കിയ ഒന്നാണ് വെള്ളം. ശരിയായ ദിശാബോധവും വരും തലമുറയെക്കുറിച്ചുള്ള ഗൗരവമില്ലായ്മയും കാരണം വര്‍ഷത്തില്‍ എട്ടുമാസത്തിലധികവും മഴ ലഭിക്കുന്ന നമ്മുടെ കേരളത്തില്‍ പക്ഷെ വേനലൊന്നു കനത്താല്‍ കൂടുതല്‍ പേരും പണം നല്‍കിയാണ്‌ നിത്യോപയോഗങ്ങള്‍ക്ക് വരെ വെള്ളം വാങ്ങുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും പണം കൊടുത്തു വെള്ളം വാങ്ങേണ്ട ഗതികേട്കൊണ്ട് കുളി വേണ്ടെന്നു വെച്ച് തുണി മുക്കി ശരീരം തുടയ്ക്കുന്ന പടിഞ്ഞാറന്‍ സായ്പ്പിന്റെ ഏര്‍പ്പാട് ശീലിച്ചവരുടെ എണ്ണം കൂടി വരുന്നു. കഴിയുന്നത്ര വെള്ളത്തിന്‍റെ ഉപയോഗം കുറച്ചുകൊണ്ടു വെള്ളത്തോട് മാന്യത കാണിക്കേണ്ടി വന്നിരിക്കുന്നു.

പക്ഷെ വെള്ളത്തിന്‍റെ കാര്യത്തില്‍ ധാരാളിയായ മലയാളിക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണിത്. കേരളത്തിലെത്തിയാല്‍ ഈ മാന്യതയില്ല, ജീവിത നിലവാരം അലങ്കാരവും അഹങ്കാരവുമാക്കിയ മലയാളിക്ക് എല്ലാം ധൂര്‍ത്താണ്..!
അത് ഭക്ഷണമായാലും വസ്ത്രങ്ങളായാലും വെള്ളമായാലും..
"കുടിവെള്ള"മായാലും ഉപയോഗിക്കുക, വലിച്ചെറിയുക....!!

പാലിന് വില കൂട്ടിക്കഴിഞ്ഞു, പെട്രോള്‍, ഗ്യാസ് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നത് വാര്‍ത്തയേ അല്ലാതായി.. പെട്രോള്‍ വില കൂടുമ്പോ ആ വകയില്‍ എല്ലാറ്റിനും വില കൂടുകയെന്നത് സ്വാഭാവികം.. ചാര്‍ജ്ജ് കൂട്ടുന്ന വാഹനങ്ങള്‍ക്കും ചാകര തന്നെ..
വെള്ളക്കരം ഇനിയും കൂട്ടിയെ പറ്റൂ എന്ന് ജലസേചന വകുപ്പ്.

ഒരുരൂപക്ക് അരി വാങ്ങി പശുവിനും പന്നിക്കും കോഴിക്കും കൊടുത്ത് ഇറച്ചിയാക്കുന്നവര്‍ ഓര്‍ക്കുക, "10 കിലോ ധാന്യം കൊടുത്ത് ഒരു കിലോ ഇറച്ചിയുണ്ടാക്കുന്ന  ഒരു രാഷ്ട്രവും നില നില്‍ക്കില്ല" (How the other half dies - Dr. Zoosan George).

റബ്ബര്‍ വില അല്പം കുറഞ്ഞാല്‍, ആഗോള സാമ്പത്തീക മാന്ദ്യം രൂക്ഷമായാല്‍ സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടി പ്രവാസികളുടെ വിദേശ നാണ്യബലത്താല്‍ പിടിച്ചു നില്‍ക്കുന്ന കേരളത്തിന്‍റെ കൃത്രിമ വികസനം തലയും കുത്തി വീഴും..

പണവും തിന്മയും ഭരിക്കുന്ന നാട്ടില്‍ സമൂഹത്തിലെ
എല്ലാ അനീതികളും ന്യായീകരിക്കപ്പെടുന്നു. അരാചകത്വം അതിന്‍റെ വിശ്വരൂപം പുറത്തെടുക്കുമ്പോള്‍ ഒരുകാലത്ത് നാടിനും നാട്ടുകാര്‍ക്കും അന്നവും അര്‍ത്ഥവും നല്‍കിയിരുന്ന  പാരിസ്ഥിതികവും സാമൂഹ്യവുമായ വിഷമില്ലാ കൃഷി പോലും സര്‍വ്വനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്നു.

ഒരു ബാങ്കും ഒരു ഇന്‍ഷൂറന്‍സും ഒരു ഫ്ലാറ്റ് സമുച്ചയവും നമുക്ക് തിന്നാനോ കുടിക്കാനോ തരില്ലെന്നറിയുക. ഡോളറിനെ ശക്തമാക്കത്തക്ക വില സ്വര്‍ണ്ണത്തിന് വന്നാല്‍, വന്‍ ശക്തികള്‍ അവരുടെ സ്വര്‍ണ്ണ ശേഖരത്തില്‍ നിന്നൊരു വിഹിതം ചന്തയില്‍ ഇറക്കിയാല്‍ പിന്നെ വരുന്ന പ്രത്യാഘാതം നമ്മള്‍ പല വട്ടം അനുഭവിച്ചതാണ്‌.

സ്വശ്രയമുള്ള ഒരു പഞ്ചായത്ത്‌ പോലും നമുക്കില്ല. കൈ നിറയെ പണം വന്നു ജീവിത നിലവാരം മെച്ചപ്പെട്ടത്കൊണ്ട് ജോലിയെടുക്കാനോ ഒന്ന് മാറി ചിന്തിക്കാനോ ഉള്ള കഴിവും നമുക്ക് നഷ്ടമായിരിക്കുന്നു. അത് വീണ്ടെടുക്കുവാന്‍ കുവൈറ്റ് - ഇറാഖ് പോലുള്ള യുദ്ധങ്ങളും ദുരിതങ്ങളും ദുരന്തങ്ങളുമടക്കം വളരെ തീഷ്ണമായ അനുഭവങ്ങള്‍ തന്നെ വേണ്ടിവരും. തീര്‍ച്ച. ദൈവം അങ്ങിനെയുള്ള കടുത്ത പരീക്ഷണങ്ങള്‍ നല്‍കി നമ്മില്‍ ആരെയും ശിക്ഷിക്കാതിരിക്കട്ടെ..!

Monday, April 13, 2015

ഞാനും നന്മയുള്ള ചില കൃഷിയോര്‍മ്മകളും..!
----------------------------------------------------------------------------
നമ്മുടെ ചെറുപ്പത്തിൽ ക്രിക്കറ്റ് ബാറ്റുകളോ കമ്പ്യുട്ടര്‍ ഗെയിമുകളോ സൈക്കിളോ മോട്ടോര്‍ ബൈക്കോ ഒന്നുമല്ലായിരുന്നു മാതാപിതാക്കള്‍ വാങ്ങി തന്നിരുന്നത്..
രണ്ട് ചെറിയ മൺകുടം അല്ലെങ്കിൽ അലുമിനിയം കുടം...!!
16 പടി താഴ്ച്ചയുള്ള കിണറ്റില്‍ നിന്നും കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ തൊട്ടിയില്‍ വെള്ളം കോരി കുടങ്ങളില്‍ നിറച്ച് പറമ്പിലാകെയുള്ള തെങ്ങ്, കൂർക്ക, കപ്പ, മധുരക്കിഴങ്ങ്, കാവത്ത്, മഞ്ഞൾ, ചേമ്പ് തുടങ്ങി എല്ലാറ്റിനും വലിയവരുടെ കൂടെ നമ്മള്‍ കുട്ടികളും നനയ്ക്കാന്‍ കൂടണം, പ്രായമുള്ളവരുടെ കല്‍പ്പനകള്‍ക്ക് ചെവി കൊടുത്തില്ലെങ്കില്‍ അന്ന് പട്ടിണിയാണ്..
നാല് മണിയാവുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടി ഉലുവ വേവിച്ചു പിഴിഞ്ഞ ശേഷം, അതിന്റെ ചണ്ടിയില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഒരു വിഭവമുണ്ടാക്കി വെക്കും,
അതല്ലെങ്കില്‍ ചേമ്പോ കാവത്തോ പുഴുങ്ങി തേങ്ങാപ്പാലില്‍ കുഴച്ചു മധുരം ചേര്‍ത്ത് മൂടിവെച്ചിട്ടുണ്ടാവും... നാളേറെ കഴിഞ്ഞെങ്കിലും ഇന്ന് ഈ പ്രാവാസലോകത്തിരിക്കുമ്പോഴും അന്ന് എന്‍റെ കരുണാമയിയായ ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന വിഭവങ്ങളുടെ സ്വാദ് അന്നുമിന്നും നാവിന്‍ തുമ്പിലോടിയെത്തും..
കൃഷിയുടെ നന കഴിഞ്ഞാലെ ഇതൊക്കെ ഞങ്ങള്‍ക്ക് അകത്താക്കാന്‍ കിട്ടൂ.. അതുകൊണ്ട് ആ ഒരു ചിന്തയില്‍ ഞങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ നന തുടരും...



ടിവിയും മൊബൈലും കമ്പ്യുട്ടറുമില്ലാത്ത ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ചന്ദനക്കുടം നേര്‍ച്ചകളും മറ്റു വിശേഷ ദിവസങ്ങളുമെല്ലാം ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാ വീടുകളിലും ഉത്സവപ്രതീതി കൊണ്ടുവന്നിരുന്നു..
തിരുവാതിരക്ക് അടുത്തുള്ള വീടുകളിൽ നിന്നും ചെടികൾ പരസ്പരം കൈമാറണം. ശീമക്കൊന്ന വെട്ടി ചാണകവും ചേർത്ത് ചേമ്പിനും മഞ്ഞളിനും ഇടണം. മഞ്ഞൾ വിളവെടുപ്പ് കഴിഞ്ഞാൽ അതു വിരകി ഹല്‍വ പോലെ ഒരു പലഹാരം ഉണ്ടാക്കും. ഞങ്ങൾ കുട്ടികൾക്ക് കുറച്ചേ തരൂ, തണ്ടെല്ല് ഉറച്ചു പോകുമെത്രെ. മഞ്ഞളിന്റെ ഇലയിൽ ഉണ്ടാക്കിയ അട, പയറിന്റെ ഇല കൊണ്ടുള്ള തോരൻ, നേരത്തെ പറഞ്ഞ ഉലുവ പിഴിഞ്ഞ് നീരെടുത്ത് ബാക്കി വരുന്നതില്‍ നാളികേരവും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ചത്, അങ്ങിനെയെന്തെല്ലാം.... അതെല്ലാം ഓർമ്മകളായി..!
പറമ്പില്‍ പയറ് നടുന്നത് മണ്ണിന്റെ വളക്കൂറ് കൂടാനാണത്രെ. അതിന്റെ വേരിൽ നൈട്രജൻ മുകുളങ്ങളുണ്ട്.
എന്‍റെ കാര്‍ഷിക ഗുരുവായ പിതാവ് വേര് പറിച്ചു കാണിച്ചു തന്ന് വിവരിക്കും..
ഇന്നെനിക്ക് എന്റെ മകന് എത്രമാത്രം ഈ അറിവുകൾ പകർന്നു കൊടുക്കാൻ സാധിക്കുമെന്നു പലപ്പോഴും ആലോചിക്കാറുണ്ട്..
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വന്ദ്യ പിതാവിന്റെ അനുഗ്രഹമായി ലഭിച്ച കാര്‍ഷിക രീതികളും പ്രിയ മാതാവിന്റെ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളുമുള്‍ക്കൊണ്ടാണ് കൃഷിയിലേക്ക് കടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്പ് എല്‍ പി സ്കൂളില്‍ പോയിരുന്ന സമയത്ത് എല്ലാ അനുഗ്രഹങ്ങളാലും സമ്പന്നമായ എന്‍റെ കുഞ്ഞുഗ്രാമമായ അടിതിരുത്തിയുടെ വഴിയില്‍ നിറയെ കര്‍ഷകരായിരുന്നു... പറമ്പ് കിളക്കുന്നവരും, തോട് മാടുന്നവരും, പുഴയില്‍ വല വീശി മീന്‍ പിടിക്കുന്നവരും, പാടത്ത് ഞാറുനടുന്നവരുമായി മണ്ണിനോട് മല്ലിടുന്ന ധാരാളം കര്‍ഷകരുണ്ടായിരുന്നു, അവരിലൊരാളായി എന്റെ വന്ദ്യ പിതാവും..
സ്കൂളില്‍ പോകുന്ന വഴിക്ക് പിതാവിന് പത്തുമണിക്ക് കഞ്ഞി കൊണ്ടുപോയി കൊടുക്കുന്നത് അന്നെന്റെ ജോലിയായിരുന്നു, ഉമ്മ തന്നു വിടുന്ന കഞ്ഞിപ്പാത്രം ഒരുകയ്യിലും, പുസ്തകവും പ്ലാവിലയില്‍ ഈര്‍ക്കിള്‍ കുത്തിയുണ്ടാക്കിയ കൈലും, ചമ്മന്തിയുടെ പൊതിയും മറുകയ്യിലുമായി നടന്നു ചെല്ലുമ്പോള്‍ വെയില് കൊണ്ട് വാടിതളര്‍ന്ന പാവം എന്റെ ഉപ്പയുടെ രൂപം ദൂരെ നിന്ന് തന്നെ കാണാമായിരുന്നു... അടുത്ത് ചെന്ന് കഞ്ഞിപ്പാത്രവും ചമ്മന്തിയും ഉപ്പയുടെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ ഉപ്പയുടെ തലയില്‍ ചുറ്റിയ തോര്‍ത്ത് അഴിച്ചെടുത്ത് എന്റെ മുഖവും കൈകളും തുടച്ചു തരും...
അരികില്‍ പിടിച്ചിരുത്തി പ്ലാവില കൈല് കൊണ്ട് കുറച്ചു കഞ്ഞി എനിക്കും കോരി തരുമായിരുന്നു..
പോവാന്‍ നേരം പുറത്തു തട്ടി മടിയില്‍ നിന്ന് മിട്ടായി വാങ്ങിക്കാന്‍ അഞ്ചു പൈസ നാണയം (അന്നത്തെ ആ അഞ്ചു പൈസക്ക് ഇന്നത്തെ അഞ്ചുരൂപയേക്കാള്‍ വിലയാണ്) എടുത്തു തന്നു പറയും നന്നായി പഠിക്കണം.. ഇല്ലെങ്കില്‍ വെയില് കൊണ്ട്, ഉപ്പാടെ മോന്‍ കഷ്ടപ്പെടുമെന്നും അത് പാടില്ലെന്നുമെല്ലാം ഓര്‍മ്മിപ്പിക്കും.. (അന്നത്തെ ആ കഞ്ഞിക്കും ഉമ്മ അമ്മിയിലരച്ച ചമ്മന്തിക്കും കിട്ടിയിരുന്ന രുചി ഇന്നത്തെ ഒരു ഭക്ഷണത്തിനും ഇല്ലെന്നുള്ളതാണ് സത്യം) സ്കൂളില്‍ പോവുമ്പോള്‍ വെയില് കൊള്ളാതിരിക്കാന്‍ വീട്ടില്‍ നിന്ന് കുടയെടുക്കാത്തതിന് വഴക്ക് പറയുന്ന ഉപ്പയുടെ നെറ്റിയില്‍ അപ്പോഴും വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്നത് ഇന്നും നീറുന്ന നോവായും മധുരിക്കുന്ന ഓര്‍മ്മകളായും മനസ്സില്‍ ഓടിയെത്തുന്നു...!
എല്ലാ മാതാപിതാക്കള്‍ക്കും സന്തോഷമുണ്ടാവട്ടെ, ദൈവാനുഗ്രഹമുണ്ടാവട്ടെ..

Sunday, July 13, 2014

ജലത്തിന്റെ പിഎച്ച് (Power of Hydrogen) എങ്ങിനെ പരിശോധിക്കാം..

ജലത്തിലെ പിഎച്ച് അഥവ ഹൈഡ്രജന്‍റെ പവര്‍ (pH - Power of Hydrogen) എങ്ങിനെ പരിശോധിക്കാമെന്നത് പലര്‍ക്കും അറിയാത്ത അല്ലെങ്കില്‍ സംശയമുളവാക്കുന്ന ഒരു കാര്യമാണ്.

ജലത്തിന്റെ pH രാസഘടന പൊതുവേ 0 മുതല്‍ 14 വരെയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 0 മുതല്‍ 6 വരെ അമ്ലത്വം നിറഞ്ഞ Acidic എന്നും 8 മുതല്‍ 14വരെ ആള്‍ക്കലിന്‍, അമോണിയ പോലുള്ളവയുടെ സാന്നിദ്ധ്യം നിറഞ്ഞ Basic എന്നും അറിയപ്പെടുന്നു. 7 എന്നത് Neutral എന്നും അറിയപ്പെടുന്നു. ലെവല്‍ 7 ആണ് പൊതുവേ മീന്‍ വളര്‍ത്തുന്ന കുളത്തിലെ ജലത്തിനായി നിര്‍ദ്ധേശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്തന്നെ മത്സ്യം വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ജലത്തിന്റെ pH ലെവല്‍ 7 ലേക്ക് കൊണ്ടുവരിക എന്നതാണ്. 

ഇതിനായി ആദ്യം ചെയ്യേണ്ടത് ചിത്രത്തില്‍ കാണുന്ന പോലെ ഒരു ടെസ്റ്റ്‌ ട്യൂബും (Test Tube) ഒരു Universal Indicator Solution ബോട്ടിലും വാങ്ങിക്കുക (ഇത് ലഭിക്കുന്നതിനായി ഹോസ്പിറ്റല്‍, മെഡിക്കല്‍ എന്നിവയുടെ ഉപകരണങ്ങളും സാധന സാമഗ്രികളും വില്പന നടത്തുള്ള ഷോപ്പുകളെ സമീപിക്കാവുന്നതാണ്, മെഡിക്കല്‍ ഷോപ്പുകളല്ല എന്നോര്‍ക്കുക). പരിശോധനയുടെ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി Universal Indicator Solution ബോട്ടില്‍ തന്നെ വാങ്ങുക,  Paper കൊണ്ടുള്ള Universal Indicator പോലുള്ളവ ഒഴിവാക്കുക.

ഇനി ജലത്തിലെ pH പരിശോധിക്കുന്നത് എങ്ങിനെയെന്ന് നോക്കാം..
ആദ്യം ടെസ്റ്റ്‌ ട്യൂബ് കയ്യിലെടുത്ത് ഏത് ജലമാണോ പരിശോധിക്കേണ്ടത് ആ ജലത്തില്‍ നിന്നും ടെസ്റ്റ്‌ട്യൂബിന്റെ പകുതി ഭാഗം വരെ നിറക്കുക. അതിനു ശേഷം Universal Indicator Solution ബോട്ടില്‍ തുറന്ന് മൂന്നു തുള്ളി ടെസ്റ്റ്‌ട്യൂബിലെ ജലത്തിലേക്ക് ഇറ്റിക്കുക. ജലത്തിന്റെ നിറം മാറി വരുന്നത് കാണാം. ബോട്ടിലിന് പുറമേ കാണുന്ന 0 മുതല്‍ 10 വരെയുള്ള നിറങ്ങളില്‍ ഏതു നിറത്തോടാണ് ടെസ്റ്റ്‌ ട്യൂബിലെ ജലത്തിന് സാമ്യതയെങ്കില്‍ അതാണ്‌ ആ ജലത്തിന്റെ pH ലെവല്‍ നമ്പര്‍.

pH ലെവല്‍ 6 ന് താഴെയാണ് കാണുന്നതെങ്കില്‍ ഒരു ചട്ടിയിലോ മറ്റോ അല്പം ഉണങ്ങിയ ചാണകം പൊടിച്ചു മത്സ്യം വളര്‍ത്താന്‍ ഉപയോഗിക്കുന്ന കുളത്തിലെ ഏതെങ്കിലും ഒരു മൂലയിലായി വെള്ളത്തിലേക്ക് ഇറക്കി കൊടുത്ത ശേഷം ചാണകപ്പൊടി മുഴുവനും വെള്ളത്തില്‍ ലയിക്കാന്‍ സമയം അനുവദിക്കുക. വീണ്ടും ജലത്തിന്റെ pH മുന്പ് വിവരിച്ചപോലെ പരിശോധിക്കുക.

pH ലെവല്‍ 8 ന് മേലെയാണ് കാണുന്നതെങ്കില്‍ ഒരു പാത്രത്തില്‍ ഒരു കിലോവിന് താഴെ ഇത്തള്‍ നീറ്റിയ കുമ്മായം (മറ്റു യാതൊരു കലര്‍പ്പുമില്ല എന്നുറപ്പ് വരുത്തേണ്ടതാണ്) നന്നായി വെള്ളത്തില്‍ കലര്‍ത്തിയ ശേഷം കുളത്തിലേക്ക് ഒഴിച്ച് കൊടുക്കുക. കുമ്മായം കുളത്തില്‍ എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പായ ശേഷം ആദ്യം വിവരിച്ച പോലെ വീണ്ടും pH ലെവല്‍ നിര്‍ണ്ണയിക്കേണ്ടതാണ്. ഇങ്ങിനെ വളരെ എളുപ്പത്തില്‍ ജലത്തിന്റെ pH ലെവല്‍ നമുക്ക്തന്നെ സ്വയം പരിശോധിക്കാവുന്നതാണ്.
======================================================================
വിവരണം എല്ലാ കൂട്ടുകാര്‍ക്കും ഉപകാരപ്പെട്ടുകാണുമെന്ന വിശ്വാസത്തോടെ,
അബ്ദുല്‍സലാം. പി ഒ - അടിതിരുത്തി.

Thursday, July 10, 2014

നന്മയുള്ള കൃഷിയോര്‍മ്മകള്‍..

നന്മയുള്ള കൃഷിയോര്‍മ്മകള്‍..
============================
1978 ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച, അന്നായിരുന്നു ഓര്‍മ്മയിലെ കൃഷിയെന്ന മഹത്തായ സംസ്ക്കാരത്തിലേക്കുള്ള ആദ്യത്തെ രംഗപ്രവേശം. എന്റെ പ്രിയപ്പെട്ട സ്കൂളായ വട്ടേക്കാട് എ എം യു പി സ്കൂളിലെ സേവനവാരത്തിന് തുടക്കമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ എല്ലാവരും അവരവരുടെ വീട്ടില്‍ നിന്ന് മുളപ്പിച്ച വിത്തുകളോ തൈകളോ കൊണ്ട് വരണമെന്ന നിര്‍ദേശം വന്നതോടെ ഞാനും വീട്ടില്‍ വിഷയം അവതരിപ്പിച്ചു,
ഉപ്പയെന്ന ഉത്തമ കര്‍ഷകന്‍ രാവിലെ ഞാന്‍ മദ്രസ വിട്ടു വരുമ്പോഴേക്കും രണ്ടു ചെറിയ വാഴക്കന്നും രണ്ടു മൂന്നു പപ്പായയും ഒരു ആര്യവേപ്പിന്‍ തയ്യും പറിച്ചെടുത്തു പേപ്പറില്‍ നനച്ചു പൊതിഞ്ഞു തുണി സഞ്ചി (അന്നൊക്കെ വിഷം വമിക്കുന്ന പ്ലാസ്റ്റിക് സംസ്ക്കാരത്തിന് പകരം എല്ലാ വിട്ടിലും കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാനും റേഷന്‍ വാങ്ങാനും മറ്റും ഇങ്ങിനെയുള്ള തുണി സഞ്ചികളാണ് ഉപയോഗിച്ചു വന്നിരുന്നത്) യിലാക്കി വെച്ചിരുന്നു.
മനസ്സില്‍ നിറയെ സന്തോഷമായിരുന്നു.. സ്ക്കൂള്‍ പുസ്തകമില്ലാതെ ഒന്നും പഠിക്കാതെ സ്കൂളില്‍ പോവാന്‍ കിട്ടുന്ന പ്രിയപ്പെട്ട ഒരു തിങ്കളാഴ്ച ദിവസം..
തുണിസഞ്ചിക്ക് ഭാരം കൂടിയപ്പോള്‍ ഒരു കയ്യില്‍ തുണി സഞ്ചിയും മറു കയ്യില്‍ എന്നെയും പിടിച്ചു എന്റെ പ്രിയപ്പെട്ട ഉപ്പയും കൂടെ സ്ക്കൂളില്‍ വന്നു. കളിയിലൂടെ കണക്ക് പഠിപ്പിക്കുന്ന പാവറട്ടി സ്വദേശിയായ മാത്യു മാഷ്‌ അന്ന് എല്ലാവര്ക്കും പ്രിയപ്പെട്ടവനും ഏവരും ബഹുമാനിക്കുന്ന അധ്യാപകനുമാണ്.. (തെറ്റുകള്‍ കണ്ടാല്‍ കുട്ടികള്‍ക്കെല്ലാം മാഷേ പോലെ വണ്ണം കുറഞ്ഞ നീണ്ട ചൂരല്‍ കൊണ്ട് ചുട്ട അടിയും കിട്ടുമെന്നത് വേറെ കാര്യം) അദ്ദേഹമാണ് സ്ക്കൂളിന്റെ പുറകിലുള്ള വടക്ക് വശത്തെ ഒഴിഞ്ഞ പറമ്പില്‍ സേവനവാരം പ്രമാണിച്ച് തൈകള്‍ നട്ടു വളര്‍ത്തി പരിപാലിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കിയിരുന്നത്.
അതങ്ങിനെയാണ് നാട്ടില്‍ ഉത്സവങ്ങള്‍ വരുമ്പോള്‍ കൊണ്ടുപോയി സ്നേഹത്തോടെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് കുട്ടികള്‍ക്ക് മിഠായി വാങ്ങി തരുന്നതും വിവാഹങ്ങളും മരണവും അങ്ങിന എന്ത് കാര്യങ്ങള്‍ നാട്ടില്‍ നടക്കുമ്പോഴും മാത്യു മാഷ്‌ തന്നെയാണ് സ്വന്തം വിദ്യാര്‍ഥികളെയും കൂട്ടി മുന്നിലുണ്ടാവുക. സേവനവാരം പ്രമാണിച്ചും പതിവ് തെറ്റിയില്ല, മാഷ്‌ തന്നെ ഞങ്ങള്‍ കുടിക്കളെയും കൂട്ടി അടുത്ത വീടുകളില്‍ നിന്ന് കുഴിയെടുക്കാനായി കൈകോട്ടുകളും വെട്ടുകത്തികളും വെള്ളം നിറച്ച കുടങ്ങളും മറ്റും സംഘടിപ്പിച്ചു, വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന തൈകളും ചെടികളും നിര നിരയായി വെച്ചു.
പരിപാടിയില്‍ സജീവമാവാന്‍ എന്റെ ഉപ്പയെപോലെ മിക്ക കുട്ടികളുടെയും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. പരിപാടിക്ക് ശേഷം എല്ലാവര്ക്കും വിതരണം ചെയ്യാന്‍ മിട്ടായികളും അവില്‍ തേങ്ങയില്‍ കുഴച്ചു ശര്‍ക്കര ചേര്‍ത്തതും സ്കൂളില്‍ എന്നും ഉണ്ടാക്കുന്ന ഗോതമ്പിന്റെ ഉപ്പുമാവും (ഈ ഉപ്പുമാവ് പണ്ട് സ്ക്കൂളില്‍ നിന്ന് കഴിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ആ പ്രത്യേക രുചി) ചക്കര കഞ്ഞിയുമെല്ലാം ടീച്ചര്‍മാര്‍ തന്നെ ഏര്‍പ്പാട് ചെയ്തിരുന്നു. ഹെഡ് മാസ്റ്റര്‍ വന്നതോടെ പാരിപാടിക്ക് തുടക്കമായി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ കുറെ നന്മയുള്ള വാക്കുകള്‍ പറഞ്ഞു കൊണ്ട് ഹെഡ് മാസ്റ്റര്‍ സേവനവാരം ഉദ്ഘാടനം ചെയ്തു.
മാത്യു മാഷും മറ്റു അദ്ദ്യപകരും ടീച്ചര്‍മാരും രക്ഷിതാക്കളും ചേര്‍ന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞു പറമ്പ് വൃത്തിയാക്കാനും കുഴിയെടുക്കാനും ചെടികളും തൈകളും നടാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് കൊണ്ടുവന്ന തൈകളും കൂട്ടുകാരന്‍ രാജന്‍ കൊണ്ടുവന്ന പേരയുടെ തൈകളും കൂടി കയ്യിലെടുത്തു മറ്റുള്ളവരെപോലെ ഞങ്ങളും തൈകള്‍ നടാനുള്ള ശ്രമമായി. കൈകോട്ട് കയ്യിലെടുത്ത് കുഴിയെടുക്കാന്‍ ഉപ്പ ഞങ്ങളെ സഹായിച്ചു, കൈകൊണ്ടു മണ്ണ് മാന്തി ഞങ്ങള്‍ ഉപ്പയെയും. അങ്ങിനെ ജീവിതത്തില്‍ ആദ്യമായി നട്ടുവളര്‍ത്തിയ എന്റെ പ്രിയപ്പെട്ട ആര്യവേപ്പും വാഴയും പപ്പായയും കൂട്ടുകാരന്‍ രാജന്‍ നട്ടുവളര്‍ത്തിയ പേരമരവുമെല്ലാം ആദ്യകൃഷിയുടെ നന്മയുള്ള ഓര്‍മ്മകളായി മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു...!
വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും മഹത്തായ കാര്‍ഷിക സംസ്ക്കാരം മനസ്സില്‍ സൂക്ഷിക്കാന്‍ എന്നെ സഹായിച്ച, പ്രോത്സാഹിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരായ മാതാപിതാക്കളെ ഓര്‍മ്മിച്ചുകൊണ്ട്...
സ്നേഹതോടെ ഉത്സാഹത്തോടെ, തൈകളും ചെടികളും നട്ടു നനച്ച അന്നത്തെ സേവനവാരവും മരങ്ങളും പച്ചക്കറികളും നിറഞ്ഞ സ്കൂള്‍ മുറ്റവും മാത്യു മാസ്റ്റര്‍ എന്ന മഹാ മനസ്സിന്റെ കുട്ടികളോടും സ്കൂളിനോടും നാടിനോടുമുള്ള സ്നേഹവുമെല്ലാം മായാതെ മറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു.

Thursday, January 17, 2013

കൃഷിയെ കുറിച്ച് കൂടുതലറിയാന്‍ മറ്റൊരു ബ്ലോഗ്‌ കൂടി ..!

http://farmgm.blogspot.com/2012/04/blog-post_03.html

അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5




ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.
രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.
അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്
ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.
ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.

ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍
ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.

കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.


സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ
നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.
വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്
കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.
ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.

അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.
പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.
ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ
തോന്നി.
ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.
ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.
“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”
ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.

കടപ്പാട് - ലതിക സുഭാഷ് 

Wednesday, January 9, 2013

ഡയറി ഫാം നിർമ്മാണം...

ഡയറി ഫാം നിർമ്മാണം..! എവിടെ, എപ്പോള്‍, എങ്ങിനെ...ഒരു വിശദീകരണം

കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും ചെറുകിട കർഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളർത്തി അതിൽ നിന്നും, മറ്റു ചെറിയ തൊഴിലുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഒരു മുഴുവൻ സമയ സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുവാൻ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേണ്ട തീറ്റപ്പുല്ല് കൃഷി ചെയ്യുവാൻ കുറഞ്ഞത് ഒരു ഹെക്ടർ സ്ഥലവും ആവശ്യമാണ്.

ഒരു ഡയറി ഫാം തുടങ്ങുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഫാം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്ഥലം, പശുക്കളുടെ ലഭ്യത, അവയുടെ സംരക്ഷണ രീതികൾ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. നഗരപ്രദേശത്ത് ഡയറി ഫാം തുടങ്ങുകയാണെങ്കിൽ പാലിന് ആവശ്യക്കാർ കൂടുതലുണ്ടാകും. പക്ഷേ അവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കൂടുതലായിരിക്കും. മാത്രവുമല്ല, ഫാമിലേക്കാവശ്യമായ പുല്ല് കൃഷിചെയ്യാനുള്ള സ്ഥലം പരിമിതവുമായിരിക്കും. ഗ്രാമപ്രദേശത്താണ് ഫാം തുടങ്ങുന്നതെങ്കിൽ പാൽ വിറ്റഴിക്കാൻ നഗര പ്രദേശങ്ങളെ ആശ്രയിക്കേതായിവരും. ഇവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. പുൽകൃഷിക്ക് ആവശ്യമായ സ്ഥലവും ഗ്രാമപ്രദേശങ്ങളിൽ സുലഭമാണ്. ഒരു ഡയറിഫാം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണനയിലെടുക്കേതുണ്ട്.

ഡയറി ഫാം തുടങ്ങുന്നതിന് തിരഞ്ഞെടുക്കുന്ന പ്രദേശം ഉയർന്നതും വെള്ളംകെട്ടിനിൽക്കാത്തതും ജലസേചനസൗകര്യങ്ങളുള്ളതുമായിരിക്കണം. ഭാവിയിൽ ആവശ്യമെങ്കിൽ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഫാമിന് ആവശ്യമായ കെട്ടിടങ്ങൾ ഉയർന്ന പ്രദേശത്ത് പണിയിച്ചാൽ തൊഴുത്തിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും. അതിലുമുപരി, പശുക്കളുടെ മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും മറ്റും പുൽക്കൃഷിക്കാവശ്യമായ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കെട്ടിടങ്ങളും തൊഴുത്തും പണിയേണ്ടത്. മാത്രമല്ല ചുറ്റും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. പശുക്കൾക്ക് കുടിക്കാവാനുള്ള വെള്ളം എപ്പോഴും ലഭ്യമായിരിക്കണം. ചാണകക്കുഴിയും, മൂത്രം ശേഖരിക്കുന്ന കുഴിയും തൊഴുത്തിൽ നിന്നും ഒരല്പം ദൂരെയായിരിക്കുന്നത് നന്നായിരിക്കും. ചാണകവും മറ്റു പാഴ്വസ്തുക്കളും യഥാസമയം തൊഴുത്തിൽ നിന്നും മാറ്റേണ്ടതാണ്. കറവ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇവ മാറ്റി തൊഴുത്ത് വൃത്തിയായി വയ്ക്കുകയും വേണം. അല്ലെങ്കിൽ അവ കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും കാരണമായേക്കാം. ചാണകം വളമായും ബയോഗ്യാസ് ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം.
ഒരു പ്രത്യേക പ്രദേശത്തു ഡയറി ഫാം തുടങ്ങുമ്പോൾ അവിടെ വിറ്റഴിക്കാൻ സാധ്യതയുള്ള പാലിന്റെ അളവനുസരിച്ച് പശുക്കളുടെ എണ്ണം നിശ്ചയിക്കണം. ആവശ്യമായി വരുന്ന പാലിന്റെ അളവിനേക്കാൾ 20-25% കൂടുതൽ കണക്കാക്കി പശുക്കളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. കറവ വറ്റുന്ന പശുക്കളെയും കൂടി കണക്കിലെടുത്താണ് ഇപ്രകാരം ചെയ്യുന്നത്.

യന്ത്ര സഹായത്താൽ പശുക്കളിൽ നിന്നും പാൽ ശേഖരിക്കുന്നു

കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കിൽ 5:1 എന്ന ക്രമത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ വിപണനം മാത്രമാണ് ലക്ഷ്യമെങ്കിൽ 10 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.
പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗമായിരിക്കും.

ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
വർധിച്ച ഉത്പാദന ശേഷിയുള്ള കന്നുകാലികളെ തിരഞ്ഞെടുക്കണം.
കന്നുകാലികൾക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.
ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.
ശരിയായ തീറ്റക്രമം പാലിക്കണം.
ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.

കേരളത്തിൽ

കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു. സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു.

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

വീടിന്റെ മട്ടുപ്പാവ് നിറയെ ഫലവൃക്ഷങ്ങളും പച്ചക്കറികളും. അല്‍ഫോന്‍സാ, നീലം മാവുകള്‍, മുസമ്പി, സപ്പോട്ട, പേര, മാതളം, ചാമ്പ, നാരകം, മുരിങ്ങ എന്നിവ കായ്ച്ചുനില്‍ക്കുന്ന കാഴ്ച ഹൃദ്യം. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന വലിയതുറ ഫിഷറീസ് സ്‌കൂളിന് സമീപമുള്ള കാഞ്ഞിരത്തുംമൂട്ടില്‍ കെ.ടി. തോമസ്സിന്റെ മട്ടുപ്പാവിലാണ് ഈ ഹരിതവിരുന്ന്.

നെല്ലി, മലയന്‍ ആപ്പിള്‍, സബര്‍ജല്ലി, ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ശേഖരം ഈ മട്ടുപ്പാവിനെ പച്ചമേലാപ്പണിയിച്ചിരിക്കുന്നു. ഫലവൃക്ഷങ്ങള്‍ മാത്രമല്ല, കോളിഫ്ലവര്‍, കാബേജ്, ചീര, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, ഇഞ്ചി, കറിവേപ്പ്, കുരുമുളക്, കരിമ്പ്, രാമച്ചം തുടങ്ങി ഈ മട്ടുപ്പാവില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഏതാണ്ട് ആയിരത്തി ഒരുനൂറ് ചതുരശ്രയടി വിസ്തൃതിയുള്ള മട്ടുപ്പാവിലെ കൃഷിക്കുമുണ്ട് ചില പട്ടാളച്ചിട്ടകള്‍. രണ്ട് പതിറ്റാണ്ടിലേറെക്കാലം അതിര്‍ത്തിയില്‍ രാജ്യസേവനം നടത്തിയ എഴുപതുകാരനായ തോമസ്സിന്റെ മട്ടുപ്പാവിലെ കൃഷി പരിചരണമുറകള്‍ക്കെല്ലാം കൃത്യമായ ചിട്ടയും നിഷ്ഠയുമുണ്ട്.

സാധാരണപോലെ ചട്ടിയിലോ ചാക്കിലോ കൃഷിചെയ്യുന്നതിനുപകരം ടയറുകൊണ്ടുള്ള കുട്ടയില്‍ മണ്ണുനിറച്ചുള്ള കൃഷിയാണിവിടെ. നൂറ്-നൂറ്റമ്പത്‌രൂപ വിലയുള്ള റബ്ബര്‍ കുട്ട വാങ്ങുന്നതുകൊണ്ട് അത് കൂടുതല്‍ കാലം ഈട്‌നില്‍ക്കും. വായ്‌വട്ടവും വിസ്തൃതിയും കൂടുതലുള്ളതിനാല്‍ കൂടുതല്‍ വേരാഴ്ത്തി ചെടികള്‍ക്ക് വളരാന്‍ കഴിയും. ഏതാണ്ട് നൂറോളം റബ്ബര്‍ കുട്ടകളില്‍ ഫലവൃക്ഷങ്ങളും പച്ചക്കറികളും വളരുന്നുണ്ട്.

ഇഷ്ടികവെച്ച് അതിന്മേല്‍ തടിക്കഷ്ണങ്ങള്‍ കുറുകെവെച്ച് ഒരു തട്ടുണ്ടാക്കി ഓരോ കുട്ടയും ടെറസ്സിന്റെ തറനിരപ്പില്‍ നിന്ന് പൊക്കിവെച്ചിരിക്കുകയാണ്. അധികമുള്ള വെള്ളം ഊര്‍ന്നുപോകുന്നതിനായി ഓരോ കുട്ടയുടേയും അടിഭാഗത്ത് മധ്യത്തിലായി ദ്വാരമിട്ടിട്ടുണ്ട്. ഈ ദ്വാരത്തിലൂടെ ഇറ്റുവീഴുന്ന വെള്ളം ഒരു തുള്ളിപോലും മട്ടുപ്പാവില്‍ വീഴുന്നുമില്ല. ഈ വെള്ളം ശേഖരിക്കുന്നതിനായി ഓരോ കുട്ടയുടെയും ചുവട്ടില്‍ പ്ലാസ്റ്റിക്‌ബേസിന്‍ വെച്ചിരിക്കുകയാണ്. ഇതില്‍ വീഴുന്ന വെള്ളം വീണ്ടും ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുകയാണ്. വെള്ളം ഒരു തുള്ളിപോലും നഷ്ടമാകാതിരിക്കാനും മട്ടുപ്പാവിന് കേടുസംഭവിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഈ ജലസംരക്ഷണ സംവിധാനം.

ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, സ്റ്റെറാമീല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. വളപ്രയോഗത്തില്‍ പൊടിക്കൈ പ്രയോഗവും നടത്തുന്നുണ്ട്. ആട്ടിന്‍പുഴുക്ക വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇടയ്ക്കിടെ ചേര്‍ത്തുകൊടുക്കും. ചെടികള്‍ കരുത്തോടുകൂടി വളരുന്നതും രോഗബാധകളുണ്ടാകാത്തതും ഈ വളപ്രയോഗം കൊണ്ടാണെന്നാണ്‌തോമസ്സിന്റെ പക്ഷം. എല്ലാദിവസവും രാവിലെയും വൈകുന്നേരവും നനച്ചുകൊടുക്കും. ആവശ്യത്തിനുമാത്രം വെള്ളം ഒഴിച്ചുകൊടുക്കുക എന്നതാണ് രീതി. കാര്യമായ കീട-രോഗബാധകളൊന്നും ഉണ്ടാകുന്നില്ല. എന്തെങ്കിലും പുഴുക്കുത്തോ രോഗബാധയോ കണ്ടാല്‍ നിത്യേനയുള്ള സഹവാസംകൊണ്ടുതന്നെ അതൊക്കെ ഒഴിവായിപ്പോകുന്നു എന്നതാണ് അനുഭവം. രാവിലെയും വൈകുന്നേരവുമായി ഒന്നുരണ്ടുമണിക്കൂര്‍ സമയം തോമസ് മട്ടുപ്പാവിലെ ഈ പച്ചപ്പിനിടയിലാണ്. നിത്യവും പലപ്രാവശ്യം മട്ടുപ്പാവില്‍ കയറുകയും ഇറങ്ങുകയും കൃഷിപ്പണികള്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് വേണ്ടത്ര വ്യായാമവും മനസ്സിന് ഉന്മേഷവും കിട്ടുന്നുവത്രേ.

തോമസ്സിന്റെ മട്ടുപ്പാവിലെ പച്ചത്തുരുത്തിലേക്ക് കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി പേരാണെത്തുന്നത്. വില്പനയ്‌ക്കോ ആദായത്തിനോ വേണ്ടിയല്ല ഈ കൃഷി. വീട്ടാവശ്യത്തിനെടുത്ത ശേഷം ബാക്കിയുള്ളവ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും പങ്കുവെക്കുകയാണ്.

'വയസ്സ് എഴുപത് കഴിയുന്നു. യാതൊരു അസുഖങ്ങളുമില്ല. നല്ല ആരോഗ്യത്തോടെ ഒരാളിന്റെ ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ രഹസ്യം ചെടികളുമൊത്തുള്ള ഈ സഹവാസമാണ്'. തോമസ് ചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിചെയ്യാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് ഒരു 'ഹരിതപാഠ'മാണ് ഇദ്ദേഹത്തിന്റെ മട്ടുപ്പാവിലെ കായ്കറി സമൃദ്ധി.

Monday, December 24, 2012


കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ നാട്ടില്‍ ലഭിക്കുന്ന വിലകുറഞ്ഞതും പോഷകമേന്മയുള്ളതുമായ വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് എന്നിവയടങ്ങിയ ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കണം. പിണ്ണാക്കുകള്‍, തവിട്, ചോളം, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. പ്രോട്ടീന്‍ കൂടുതലുള്ള ചേരുവകള്‍ക്കാവണം മുന്‍ഗണന. നിലക്കടലപ്പിണ്ണാക്കില്‍ 40-45%-വും തേങ്ങപ്പിണ്ണാക്കില്‍ 23%-വും, പരുത്തിക്കുരുപ്പിണ്ണാക്കില്‍ 38-40%-വും, എള്ളിന്‍പിണ്ണാക്കില്‍ 36-46%-വും കാത്സ്യം അടങ്ങിയിട്ടുണ്ട്. പാഴായിപ്പോകുന്ന കാര്‍ഷിക ഉപോത്പന്നങ്ങളായ റബ്ബര്‍കുരുപ്പിണ്ണാക്ക്, പുളിങ്കുരു, റെയിന്‍ ട്രീ കായ, മാങ്ങയണ്ടിപ്പരിപ്പ്, പരുത്തിക്കുരു, കുളവാഴ, ചകിരിച്ചോറ്, കൊക്കോതോട്, മൊളാസസ്, സ്റ്റാര്‍ച്ച് വേസ്റ്റ് കരിമ്പിന്‍ചണ്ടി, കശുമാങ്ങ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. കറിയുപ്പും വിറ്റാമിന്‍ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം. ഒരു കി.ഗ്രാം തീറ്റയില്‍ 2 ഗ്രാം എന്ന തോതില്‍ ഉണക്കിപ്പൊടിച്ച യീസ്റ്റ് ചേര്‍ക്കുന്നത് പാലുല്പാദനം കൂട്ടാനും പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.വനാഗിരി രണ്ടൗണ്‍സ് വീതം നല്‍കുന്നത് പാലിലെ കൊഴുപ്പിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. തീറ്റപ്പുല്ല്, വൈക്കോല്‍ സംപുഷ്ടീകരണം നടത്തി പോഷകമേന്മ വര്‍ദ്ധിപ്പിക്കാം.

തീറ്റച്ചെലവ് കുറയ്ക്കാനായി ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിലും തെങ്ങിന്‍തോപ്പില്‍ ഇടവിളയായും തണല്‍ പ്രദേശങ്ങളില്‍ തീറ്റപ്പുല്ല്, തീറ്റമരങ്ങള്‍ എന്നിവ കൃഷി ചെയ്യാം. ഗിനിപ്പുല്ല്, നേപ്പിയര്‍, പാരപ്പുല്ല്, മക്കച്ചോളം, വന്‍പയര്‍, പുല്‍പയര്‍ മിശ്രിതം, സ്റ്റൈലോസാന്തസ്, കോംഗോ സിഗ്നല്‍, സെറ്റേറിയ, കപ്പയില, മുളയില, ശീമക്കൊന്ന, സുബാബുള്‍, തോട്ടപ്പയര്‍, സെന്‍ട്രോസീമ, ക്ലോവര്‍ എന്നിവയാണ് കൃഷി ചെയ്യാവുന്ന മറ്റിനങ്ങള്‍.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച ഇനമാണ് കോംഗോ സിഗ്‌നല്‍ചെറിയ ചൂടും തണുപ്പുമുള്ള സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം. ഇടുക്കി, വയനാട് ജില്ലകളിലും മലയോരമേഖലകളിലും കോംഗോസിഗ്നല്‍ കൃഷി ചെയ്തു വരുന്നുണ്ട്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങലില്‍ ഇത് കൃഷി ചെയ്യാം. 11/2 മാസത്തിനുശേഷം വിളവെടുപ്പ് നടത്താം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ഒരു ഹെക്ടറില്‍ നിന്നും 50-100 ടണ്‍ വരെ തീറ്റപ്പുല്ല് ലഭിക്കും.

ചതുപ്പു പ്രദേശങ്ങളില്‍ പാരപ്പുല്ല് കൃഷിചെയ്യാവുന്നതാണ്. വിളവ് ലഭിക്കാന്‍ 21/2 മാസം വേണ്ടി വരും. ഒരു ഹെക്ടറില്‍ നിന്ന് 45 ടണ്‍ പുല്ല് ലഭിക്കും. പൂഴിപ്രദേശങ്ങളില്‍ മഞ്ഞച്ചോളവും മക്കച്ചോളവും കൃഷി ചെയ്യാം. ഒരു ഹെക്ടറില്‍ നിന്നും 21/2 മാസത്തിനു ശേഷം 35-40 ടണ്ണിലധികം പുല്ല് ലഭിക്കും. സുബാബുള്‍ (പീലിവാക) മലഞ്ചെരുവുകളിലും ജലസേചനസൗകര്യം കുറഞ്ഞ സ്ഥലങ്ങളിലും നടാം. 2 മാസത്തില്‍ ഹെക്ടറൊന്നിന് 25 ടണ്‍ വിളവ് ലഭിക്കും. നേപ്പിയര്‍, സങ്കരനേപ്പിയര്‍ എന്നിവ ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ നല്ല വിളവു തരും. തണ്ടുകള്‍ നട്ടാണ് കൃഷിചെയ്യുന്നത്. 3-ാം മാസത്തില്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 145-300 ടണ്‍ വരെ പുല്ല് ലഭിക്കും.

തണുത്ത കാലാവസ്ഥയില്‍ ഗിനിപ്പുല്ല് നന്നായി വളരും. ഒരു ഹെക്ടറില്‍ നിന്ന് 120-150 ടണ്‍ പുല്ല് ലഭിക്കും.ഇടവിളയായി പയര്‍, ഉഴുന്ന് എന്നിവ കൃഷിചെയ്യാം. പയര്‍ ഉഴുന്നിന്‍ചണ്ടി എന്നിവ കാലിത്തീറ്റയായി നല്‍കാം. സ്റ്റെലോസാന്തസ് പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ആവരണ വിളയാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇവ കൂടുതല്‍ വിളവ് തരും. ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍ കാലിത്തീറ്റ ലഭിക്കും ഒരു തവണ കൃഷി ചെയ്താല്‍ 4-5 തവണ ഉപയോഗിക്കാവുന്നതിനാല്‍ തെങ്ങിന്‍തോപ്പില്‍ തീറ്റപ്പുല്‍കൃഷി ഏറെ ലാഭകരമാണ്.

വൈക്കോല്‍ 1 -2% വീര്യത്തിലുള്ള സോഡാക്കാരത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വെള്ളത്തില്‍ കഴുകി ഉണക്കി ഉപയോഗിച്ചാല്‍ 30-35% ദഹനക്ഷമത കൂട്ടാനും ഓക്‌സലേറ്റിന്റെ അളവ് കുറച്ച് കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും സഹായിക്കും. മൊളാസസ്സും യൂറിയയും ചേര്‍ത്ത് വൈക്കോല്‍ സംപുഷ്ടീകരണം നടത്തുന്നത് രുചി, പോഷക മേന്മ എന്നിവ വര്‍ദ്ധിക്കാനിടവരുത്തും. ആവശ്യത്തിലധികമുള്ള പച്ചപ്പുല്ല് ഉണക്കി ഹേ (hay) ആക്കി സൂക്ഷിക്കാം. പച്ചപ്പുല്ല് സൈലേജാക്കി ദീര്‍ഘകാലം സൂക്ഷിക്കാം. ഇതിലൂടെ രുചി, ദഹലക്ഷമത, പോഷമകമേന്മ എന്നിവ വര്‍ദ്ധിപ്പിക്കാം. പശുവൊന്നിന് ദിവസേന 15 കി.ഗ്രാം സൈലേജ് നല്‍കാം. കന്നുകാലികളിലെ പോഷകന്യൂനത പരിഹരിക്കാനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് രൂപകല്‍പന ചെയ്ത യൂറിയ-മൊളാസസ് ബ്ലോക്ക് ഇന്ന് വിപണിയിലുണ്ട്.


മുന്തിരി മുറ്റത്തും കായ്കും

വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.



വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്‍പ്പിള്‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം. കവാത്തിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാമെന്നും കുഴിത്തുറയിലെ ഒരു സ്വകാര്യ നഴ്‌സറിയില്‍ ജോലിചെയ്യുന്ന യേശുരാജ് എന്ന കര്‍ഷകന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ സ്വദേശിയായ ഈ 74-കാരന്‍ ദീര്‍ഘകാലമായി മുന്തിരിക്കൃഷി ചെയ്തിരുന്നു.
നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും. മാസത്തിലൊരുതവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്കും പുറത്തിടാം. രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും നല്‍കണം. കൂടുതല്‍ വിളവിന് ഒരുപിടി ഡൈ അമോണിയം ഫോസ്‌ഫേറ്റും ചേര്‍ക്കാം. പക്ഷേ, മുന്തിരിയുടെ ആയുസ്സ് കുറയുമെന്നും യേശുരാജ് പറഞ്ഞു. ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് ബോര്‍ഡോമിശ്രിതവും തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.

Sunday, July 4, 2010

മുംബൈയില്‍ നിന്ന് വീണുകിട്ടിയ ആയുസ്സിന്റെ കഥ.

അന്നൊരു ജനുവരി 29

ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ അവസാന ദിവസം..

മനസ്സ് നിറയെ നിരനിരയായി നെറ്റിപ്പട്ടം കെട്ടിനില്‍ക്കുന്ന ആനകളും കണ്ണിനും കാതിനും വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടും നാട്ടുകാഴ്ച്ചകളും എല്ലാറ്റിനുമുപരി പുറത്തിറങ്ങി വിലസി നടക്കാന്‍ കഴിയുമായിരുന്ന ദിവസവുമൊക്കെയാണ്..

അന്നായിരുന്നു എന്റെ ആദ്യ മുംബൈ യാത്ര.

എല്ലാം വളരെ പെട്ടെന്നായിരുന്നു..

വീട്ടിലെ ശല്യം സഹിക്കവയ്യാത്തതുകൊണ്ടോ പഠനവും വായ്നോട്ടവുമൊക്കെ പരിധി വിട്ടതുകൊണ്ടോ എന്തോ വീട്ടുകാര്‍ എന്നെ പായ്ക്ക് ചെയ്യാന്‍തന്നെ തീരുമാനിച്ചു,

അങ്ങിനെ തൃശൂര്‍ റയില്‍വേ സ്റേഷന്‍ന്റെ അടുത്തുള്ള സഫയര്‍ ഹോട്ടലിലെ ബിരിയാണിയും വാങ്ങിത്തന്നു സഹോദരന്മാര്‍ ജയന്തി ജനതയില്‍ മുംബൈക്ക് നാടുകടത്തി..



രണ്ടുദിവസത്തെ മടുപ്പിക്കുന്ന ട്രെയിന്‍ യാത്രക്കൊടുവില്‍ മുംബൈ നഗരത്തിലെത്തി, നേരം പുലരുന്നെയുള്ളൂ..എവിടെയും തിരക്കാണ്, യാത്രക്കാരുടെയും, പോര്‍ട്ടര്‍മാരുടെയും, കച്ചവടക്കാരുടെയും തിക്കും തിരക്കും മാത്രം.

പിന്നെ മുംബൈയുടെ സ്വന്തം ആ മുഷിഞ്ഞു നാറിയ മണവും, എല്ലാംകൊണ്ട് മനസ്സ് പാതി ചത്തു എന്നു തന്നെ പറയാം..

നാട്ടില്‍നിന്നു വിളിച്ചുപറഞ്ഞപ്രകാരം

വീ ടീ സ്റെഷനില്‍(ഇന്നത്തെ ചത്രപതി ശിവജി അന്ന് വിക്ടോറിയ ആയിരുന്നുവല്ലോ) എരമംഗലം റഷീദും അവന്റെ അളിയനും എന്നെ കൂട്ടികൊണ്ടുപോവാന്‍ വന്നിരുന്നു..

യാത്രയിലുടനീളം മനസ്സ് മണത്തല ചന്ദനക്കുടം നേര്‍ച്ചയിലായിരുന്നു..

അതൊക്കെ വിട്ടു പുതിയൊരു ലോകത്തേക്കാണ്‌ വന്നിരിക്കുന്നത്..

പുതിയ ആള്‍ക്കാര്‍, പുതിയ സംസ്ക്കാരങ്ങള്‍, ഉയരമുള്ള കെട്ടിടങ്ങള്‍..എവിടെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്‍ മാത്രം.. ആദ്യമായി നാടുവിട്ടത്തിന്റെയാവാം.



എന്താണ് നാട്ടിലെ വിശേഷം..?



അളിയന്റെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..

നടന്നു നടന്നു ലോക്കല്‍ ട്രെയിന്‍ പ്ലാട്ഫോമിലെത്തിയിരുന്നു..

അവിടെയും തിരക്ക് തന്നെ..ഒരുവിധത്തില്‍ ട്രയിനില്‍ കയറിപ്പറ്റി, ഇരിപ്പിടമൊക്കെ നേരത്തെ കയറിയ മിടുക്കന്മാര്‍ കയ്ക്കലാക്കിയിരുന്നു..

കയ്യിലുള്ള ബാഗും മറ്റും ഒതുക്കിവെച്ചു, മേലെ പിടിച്ചു നില്‍ക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി..

റഷീദ് വഴി മുംബൈ നഗരത്തെകുറിച്ചുള്ള ഏകദേശ വിവരമൊക്കെ ചോതിച്ചു മനസ്സിലാക്കി, ഇറങ്ങാനുള്ള സ്ഥലം അടുത്തെത്തിയിരുന്നു..

ദാദറും, മാട്ടുംഗയും കഴിഞ്ഞപ്പോള്‍ അളിയന്റെ നിര്‍ദേശം വന്നു, ഇത്തിരി നേരമേ ഇറങ്ങാന്‍ സമയം കിട്ടൂ..അതിനുള്ളില്‍ ഇറങ്ങണം, അല്പം ഭയത്തോടെ തന്നെ ഇറങ്ങാന്‍ തയ്യാറായി വാതിലിന്റെ അടുത്തേക്ക് നീങ്ങി നിന്നു, വെറുതെ പുറത്തേക്ക് നോക്കിയപ്പോള്‍ തന്നെ കണ്ടത് മനം മടുപ്പിക്കുയ വൃത്തികെട്ട കാഴ്ചയാണ്,റയില്‍വേ ട്രാക്കില്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍, അതില്‍ ആണും പെണ്ണും കുട്ടികളുമുണ്ട്, ഒരുകയ്യില്‍ ഒരു പാത്രവും,

ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു,

വാതിലില്‍ തൂങ്ങി നില്‍ക്കുന്നവരുടെ മൂക്കിലേക്ക് കാറ്റിലൂടെ ആ ചീത്തഗന്ധം കയറിയിട്ടും ഒന്നും സംഭവിക്കാത്തമട്ടില്‍ അവര്‍ അവിടെ തന്നെ നില്‍ക്കുന്നു..ഇതില്‍നിന്നു മനസ്സിലായി

മുംബൈ നിവാസികളുടെ പൊതുകക്കൂസ് ഏതാണെന്ന്,

അപ്പോഴേക്കും വണ്ടി സയനെത്തി.. ഒരുവിധത്തില്‍ പുറത്തുകടന്നു അവരുടെ കൂടെ നടന്നു, സയന്‍ - ദാരാവി ഓവറ്ബ്രിട്ജ് കയറി തിരക്കുപിടിച്ച വഴികളിലൂടെ മുന്നോട്ടുള്ള യാത തുടര്‍ന്നു, റഷീദ് വിവര്ച്ചു തന്നു, ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം എന്നറിയപ്പെടുന്ന ദാരവി എന്ന സ്ഥലം.. കേട്ടപോലെ തന്നെ..

തീരെ പരിചിതമല്ലാത്ത വളരെ ഇടുങ്ങിയ വഴികള്‍, നായ്ക്കളും പന്നികളും കഴുതകളും മനുഷ്യരും ഒന്നിച്ചു ജീവിക്കുന്ന വൃത്തികെട്ട സ്ഥലം..എന്നാലും തിരക്കിനൊരു കുറവുമില്ല..

തമിഴും മറാത്തിയും മലയാളവും ഹിന്ദിയും ഉറുദുവും തുടങ്ങി ഒരുവിധം എല്ലാ ഭാഷയും കേള്‍ക്കാം..വഴിയോരത്തും അഴുക്കുചാലിന്റെ മുകളിലും ഒരു നാണവുമില്ലാതെ കുറെ കുട്ടികള്‍ മലമൂത്രവിസര്‍ജനം ചെയ്യാനിരിക്കുന്നു..

ഈ അഴുക്കുചാലിലൂടെയാണ് കുടിവെള്ളം മോഷ്ടിച്ച് കടത്തുന്ന പൈപ്പ് ലൈനും പോവുന്നത്..എല്ലാ അഴുക്കുചാലിലൂടെയും പത്തോ ഇരുപതോ പൈപ്പ് ലൈന്‍ കാണാം..

എന്റെ ഭാവം കണ്ടിട്ടാവണം റഷീദ് പറഞ്ഞു ഇതൊക്കെ ഇങ്ങിനെ കിടക്കും..സര്‍ക്കാര്‍ വക പൊതുകക്കൂസ് ഇതിനേക്കാള്‍ മോശമാ.. അവിടെ പോവാന്‍ മടിക്കുന്നവരും ഇങ്ങിനെ തന്നെയാ കാര്യം നടത്തുന്നത്..

ചിലര്‍ വെള്ളമെടുത്ത് റയില്‍വേ ട്രാക്കിലേക്ക് പോവും.. അതാ നീ നേരത്തെ കണ്ടത്..

എങ്ങിനെയൊക്കെയോ പല പല ഇടവഴികളും ചെറിയ റോഡുകളും താണ്ടി ഒടുവില്‍ റൂമിലെത്തി നെടുവീര്‍പ്പിട്ടു.



ദിവസങ്ങള്‍ മാസങ്ങളായി, കാര്യമായ പണിയൊന്നും ശരിയായില്ല,

ഭാഷ അറിയാത്തതുകൊണ്ട് പുറത്തൊന്നും അയക്കുന്നുമില്ല..

വെറുതെയിരുന്നു മടുത്തു, അങ്ങിനെ അടുത്തുള്ള തമിഴന്റെയടുത്ത് ഒരു ജോലി ശരിയായി..അയാള്‍ക്ക്, പുതിയതായി ഇറങ്ങുന്ന മലയാളം, തമിഴ് സിനിമകളുടെ ക്യാമറ പ്രിന്റ്‌ വീഡിയോ കാസറ്റ് സങ്കടിപ്പിച്ച്ചു ഒരു വലിയ ഹാളില്‍ ഒരു ടീവിയും വീ സീ ആറും വെച്ച് പ്രദര്‍ശനം നടത്തുന്ന ബിസിനസ്സാണ്, വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്, വഴിയിലും മറ്റും പോലീസ് വരുന്നത് നോക്കാനൊക്കെ ആളുകള്‍ കാവല്‍ നില്‍ക്കുന്നുണ്ടാവും, എന്നാലും നിറയെ ആളുകള്‍ വരും, ദാരാവിയില്‍ മിക്കയിടത്തും ഈ ബിസിനസ്സ് സര്‍വസാധാരണയാണ്,

പോലീസുകാരും അതില്‍നിന്നു പങ്കുപറ്റുന്നത്കൊണ്ട് അധികമാരും പരിശോധിക്കാന്‍ വരാറില്ല.

എന്റെ ജോലി അവിടെ പുതിയതായി വരുന്ന മലയാളം സിനിമകള്‍ക്ക്

മലയാളത്തില്‍ പരസ്യം എഴുതുക, ടിക്കറ്റ്‌ കൊടുക്കുക, തുടങ്ങിയവയാണ്..

ഒരു പാട് സിനിമകള്‍ക്ക് അങ്ങിനെ പരസ്യം എഴുതിക്കൊടുത്തിട്ടുണ്ട്,

ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് നമ്മുടെ മമ്മൂട്ടി അഭിനയിച്ച ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌ എന്ന സിനിമയുടെ പരസ്യമാണ്‌, കാരണം ഏകദേശം ഒരു മാസത്തില്‍കൂടുതല്‍ ആ സിനിമ അവിടെ കാണിക്കുകയുണ്ടായി,

ദിവസവും മൂന്നു ഷോ വീതം കാണിച്ചു തമിഴന്‍ പൈസ ഒരുപാടുണ്ടാക്കി.

ഒപ്പം ഞാന്‍ കുറെ അസുഖങ്ങളും..

ടൈഫോയിഡ് മുതല്‍ മഞ്ഞപ്പിത്തം,കോളറ..

എല്ലാം അതിജീവിച്ചു വന്നപ്പോഴേക്കും കുറേശെ ഹിന്ദിയും പഠിച്ചു, അങ്ങിനെ സയന്‍ വൈദ്യുത ശ്മശാനത്തിന്റെ അടുത്തുള്ള കാശ്മീരിയുടെ വര്‍ക്ക് ഷോപ്പില്‍ ഒരു പണി ശരിയായി..

(ശ്മശാനത്തിന്റെ അടുത്തായതുകൊണ്ട് ആട്ടും പാട്ടും വെടിക്കെട്ടും പൈസ വാരിയെറിഞ്ഞും കസേരയില്‍ ഇരുത്തിയും മറ്റും കൊണ്ടുവരുന്ന മൃതശരീരങ്ങള്‍ കാണുന്നതും ഒരു കാഴ്ചയായിരുന്നു)

ആദ്യത്തെ മൂന്നു മാസം എങ്ങിനെ എന്നു നോക്കും, എന്തായാലും ആള്‍ വരട്ടെ, അളിയന്റെ സുഹൃത്ത് തിരുവനന്തപുരത്തുകാരന്‍ രാജന്‍ പറഞ്ഞു, അയാള്‍‍ ആ ഗ്യാരെജില്‍ മാനേജരാണ്..

ആദ്യത്തെ രണ്ടു മൂന്നു ദിവസം ബസ്സിനായിരുന്നു പോക്കും വരവും, റെയില്‍വേ ട്രാക്കിന്റെ കിഴക്കേ ഭാഗം ദാരാവിയും പടിഞ്ഞാറ് ഭാഗം സയനുമാണ്..

ഓവറ്ബ്രിട്ജ് കയറി ബസ്സ്റ്റോപ്പ്‌ വരെനടക്കുന്ന സമയംകൊണ്ട് റെയില്‍വേ ട്രാക്ക് വഴി നടന്നാല്‍ ഗ്യാരെജിലെത്താം, റെയില്‍വേ ട്രാക്കാണ്, ശ്രദ്ധിക്കണം, എന്നാലും കുറച്ചു വഴി ലാഭിക്കാലോ.. പിന്നീടുള്ള നടത്തം അതുവഴിയായി..

പടിഞ്ഞാറ് ഭാഗത്തുള്ള രണ്ടു ട്രാക്ക് ഫാസ്റ്റ് ട്രെയിന്‍ പോവാനുള്ളതാണ്, കിഴക്ക് രണ്ടെണ്ണം വേഗത കുറഞ്ഞ ലോക്കല്‍ ട്രെയിന്‍ പോവാനും..

പടിഞ്ഞാറ് ഭാഗത്തേക്ക് റെയില്‍വേ ട്രാക്കില്‍ നിന്ന് കയറാന്‍ അല്പം പ്രയാസമാണ്,

ശരിയായ വഴിയോന്നുമല്ല, ഉയര്‍ന്ന മതില്‍ പൊളിഞ്ഞ വളരെ ഇടുങ്ങിയ ഭാഗമാണ്,

തന്നെയുമല്ല മണ്ണിന്റെ തിട്ട ഇടിഞ്ഞു വീണ കാരണം നല്ലപോലെ ശ്രദ്ധിച്ചു വേണം കയറാനും ഇറങ്ങാനും, അല്പം ശ്രദ്ധ തെറ്റിയാല്‍ നേരെ ഫാസ്റ്റ് ട്രാക്കിലെ ട്രെയിനിന്റെ മുന്നിലേക്കാവും പോക്ക്..!

ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു പോവുമ്പോള്‍ ഇതുപോലെ വളരെ പ്രയാസപ്പെട്ടാണ് പോയത്..വഴിയും പൈസയും ലാഭിക്കാമെന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാണ് ഈ വഴിയിലൂടെ അതും വൃത്തികെട്ട മണവും മലമൂത്ര വിസര്‍ജനവും നടത്തുന്ന റെയില്‍വേ ട്രാക്കിലൂടെ പോവുന്നത്..

അങ്ങിനെ വീട്ടിലേക്കുള്ള യാത്രയില്‍ ഫാസ്റ്റ് ട്രാക്ക് മുറിച്ചുകടക്കുന്ന നേരം മുംബൈയില്‍ നിന്ന് മുംബൈ - പൂനെ ട്രെയിന്‍(ആ ട്രെയിന്‍ വെള്ള നിറത്തിലാണ്, അതുകൊണ്ട് വേഗം മനസ്സിലാവും) വരുന്നത് പെട്ടെന്നാണ് കണ്ണില്‍ പെട്ടത്.. വേഗം അപ്പുറത്തേക്ക് ചാടിക്കടക്കാന്‍ നേരം അപ്പുറത്തെ ട്രാക്കില്‍നിന്നു മുംബൈ ഭാഗത്തേക്ക് നീണ്ട ഹോണ്‍ മുഴക്കി ഏതോ വേറെ ഒരു ട്രെയിനും...!!

മരണം മണക്കുന്ന വഴിയാണെന്ന് തിരിച്ചറിഞ്ഞ നേരം..!!!

കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ..

ഒരു നിമിഷം ആകെ പകച്ചുപോയി, വേഗത്തില്‍ വന്ന ട്രെയിനിന്റെ ശക്തിയേറിയ കാറ്റ്മൂലമോ അതോ മരണത്തില്‍നിന്നു രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ ട്രാക്കില്‍ വഴുതിയതാണോ എന്തോ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് ഒരാള്‍ക്ക് കഷ്ടിച്ച് നേരെ നില്‍ക്കാന്‍പോലും കഴിയാത്ത ആ വൃത്തികെട്ട റയില്‍വേ ട്രാക്കുകളുടെ രണ്ടു ട്രെയിനുകള്‍ക്കും ഇടയില്‍ ഞാന്‍ വീണുപോയി..അങ്ങിനെ അവിടെ എത്ര നേരം കിടന്നു എന്നോര്‍മയില്ല...

എന്തോ ഒരു മുഴക്കം കേട്ടാണ് കണ്ണു തുറന്നു നോക്കിയത്..അപ്പൊ അടുത്ത ട്രെയിന്‍ വരുന്നത് ദൂരെ നിന്ന് കാണാമായിരുന്നു.. ഒരുവിധം മനസ്സാന്നിധ്യംകൊണ്ടു ഇഴഞ്ഞും നീന്തിയുമൊക്കെ എങ്ങിനെയൊക്കെയോ കുറച്ചു വീതികൂടിയ ഭാഗത്തേക്ക് എത്തിപ്പെട്ടു എന്നുപറയാം..അവിടെകിടന്നു കയ്യില്‍ നുള്ളിനോക്കി..ഞാന്‍ മരിച്ചുവോ..ജീവനുണ്ടോ..

അന്നും ഇന്നും എന്നും ട്രയിനിന്റെ കാര്യം പറയുമ്പോഴും കാണുമ്പോഴും ഓര്‍ക്കുമ്പോഴുമെല്ലാം ഈ ഓര്‍മകളാണ് ആദ്യം മനസ്സില്‍ ഓടിയെത്തുന്നത്..

എനിക്ക് കിട്ടിയ ഒരു രണ്ടാം ജന്മം.

Sunday, April 25, 2010

വീണുകിട്ടിയ ആയുസ്സിന്റെ കഥ

വീണുകിട്ടിയ ആയുസ്സിന്റെ കഥ




പഠനമൊക്കെ കഴിഞ്ഞു ഗള്‍ഫിന്റെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടിവെച്ചു "തേരാപാരാ" നടക്കുന്ന സമയം, രാവിലെ രവിയേട്ടന്റെ ഫോണ്‍ വന്നിരുന്നു, (ഈ രവിയെട്ടനാണ് എനിക്ക് ദമാമിലേക്ക് വേണ്ടി വിസ കൊണ്ടുവന്നിട്ടുള്ളത്) രവിയേട്ടന്റെ വീട് കുന്നംകുളം മാങ്ങാട് എന്ന സ്ഥലത്താണ്, എന്തോ ആവശ്യാര്‍ത്ഥം അയാള്‍ പാവറട്ടിയിലേക്ക് വരുന്നുണ്ട്, എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞപ്രകാരം ബൈക്കെടുത്ത് പാവറട്ടിക്ക് വെച്ച് പിടിച്ചു, പോകുന്നവഴിയില്‍ ഇന്നത്തെപോലെ ആശയവിനിമയത്തിനായി മൊബൈല്‍ സൌകര്യമില്ലാത്തതുകൊണ്ട് ആളെ കാണാമെന്നുപറഞ്ഞ പാവറട്ടി കുരിശുപള്ളി ബസ്സ്റ്റോപ്പ്‌ ആയിരുന്നു എന്റെ ലക്‌ഷ്യം. ചെറിയ ചാറ്റല്‍ മഴയുള്ളതുകൊന്ദ് റോഡ്‌ നനഞ്ഞു കിടക്കുന്നു,ജലദോഷവും ചുമയും കാരണം അത്രസുഖം പോര...എന്നാലും ഒരു ടവ്വല്‍ തലയില്‍കെട്ടി,
വരുന്നപോലെ വരട്ടെ..ഒരു നല്ലകാര്യത്തിനല്ലേ, വിസയുടെ കാര്യമല്ലേ, എന്നൊക്കെ മനസ്സിലുറച്ചു സൂക്ഷിച്ചു യാത്രതുടര്‍ന്നു..
ചാവക്കാട് വന്നു ഏനാമാവു റോഡിലൂടെ പാവറട്ടി ഭാഗത്തേക്ക് തിരിഞ്ഞു, പിറകിലായി പി. എ. ബ്രദേഴ്സ് എന്ന ബസ് ഹോണടിച്ചു പാഞ്ഞു വരുന്നുണ്ട്, എന്റെ മുന്നിലായി സാധനങ്ങള്‍ കയറ്റി പതുക്കെനീങ്ങുന്ന ഒരു കാളവണ്ടിയും, ഞാന്‍ കാളവണ്ടിയെ മറികടക്കുന്നതിനിടയില്‍ എന്റെ ബൈക്കിനെ മറികടക്കാന്‍ പിറകിലുള്ള ബസ് ശ്രമിച്ചു, ബസിനു കടന്നുപോവാനുള്ള വഴികുറവായിരുന്നു, കൂടാതെ വഴിമുടക്കി റോഡില്‍ അപകടംവരുത്തുന്ന കൊടിമരം പോലുള്ള ഇലക്ട്രിക് പോസ്റ്റും പിന്നെ പൊട്ടിപ്പൊളിഞ്ഞു വെള്ളംനിറഞ്ഞു കുളമായികിടക്കുന്ന റോഡും..
എന്നും മത്സരബുദ്ധിയോടെ പായുന്ന സ്വകാര്യ ബസ് അവിടെയും കളി മറന്നില്ല..എന്നെയും മറികടന്നു ബസ് മുന്നോട്ടുപോയി..വേഗത്തില്‍ കടന്നുപോയ ബസിന്റെ ചവിട്ടുപടിയില്‍ എന്റെ ബൈക്കിന്റെ ഹാന്‍ഡില്‍ ഭാഗവും ക്രാഷ് ഗാര്‍ഡും തട്ടി...
റോഡ്‌ നനഞ്ഞത്കൊണ്ട് ഞാന്‍ വണ്ടി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ടയര്‍ വഴുതി നിയന്ത്രണംവിട്ടു ഞാനും ബൈക്കും കൂടെ കുറെ ചളിയുമായി നേരെ റോഡിലെ വെള്ളം നിറഞ്ഞ കുഴിയിലേക്ക്....!

ചെന്നുവീണ കുഴിക്കുമുന്നില്‍ ഉടനെ പാഞ്ഞെത്തി കെ. ആര്‍. എച്. ഒന്‍പത് നമ്പര്‍ അന്നപൂര്‍നെശ്വരി എന്ന ബസ്..!!
ആ ബസ് കുഴികണ്ട് പതുക്കെ വന്നിരുന്നത്കൊന്ദ് ഞാന്‍ രക്ഷപ്പെട്ടു..അല്ലെങ്കില്‍....
ഒഹ്, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മരണം മണക്കുന്നപോലെ..
ആളുകള്‍ ഓടിക്കൂടി എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു, മേലാകെ ചളി പുരണ്ടുനാശകോശമായി..
ബൈക്കെടുത്ത് പതുക്കെ തള്ളിമാറ്റി അടുത്തുള്ള ടയര്‍കടയില്‍ കയറി മുണ്ടും ഷര്‍ട്ടും കഴുകി വൃത്തിയാക്കി, കാലിലും കൈവിരലിലുമൊക്കെ കുറേശ്ശെ പരിക്കുണ്ട്, ബൈക്കിന്റെ പെട്രോള്‍ ടാങ്കും ക്രാഷ്ഗാഡും ചളുങ്ങി, എന്നാലും വണ്ടിയോടിക്കാവുന്നതുകൊണ്ട് കൂടുതല്‍ സമയം കളയാതെ അടുത്തുകണ്ട ടെലിഫോണ്‍ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു, അപ്പോഴതാ കേള്‍ക്കുന്നു രവിയേട്ടന്‍ എന്നെകാണാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്ന്..
നനഞ്ഞ മുണ്ടും വിറയ്ക്കുന്ന ശരീരവും ചളുങ്ങിയ ബൈക്കുമായി ധൈര്യത്തോടെ തിരികെ വീട്ടിലെക്കായി പിന്നത്തെയാത്ര..
ചാവക്കാട് നിന്ന് മുത്തന്‍മാവ്, പാലംകടവ്, മൂന്നാംകല്ലും കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രക്കിടെ വട്ടെക്കാട് നിഷാദ് മനസിലില്‍ കല്യാണം നടക്കുന്നുണ്ടായിരുന്നു, ആള്‍ത്തിരക്ക് കാരണം ബൈക്കിന്റെ വേഗത കുറച്ചു, തന്നെയുമല്ല ഒരപകടം കഴിഞ്ഞുള്ള വരവാണ് ചാറ്റല്‍മഴ കാരണം റോഡില്‍ നല്ലപോലെ നനവുമുണ്ട്, ശ്രദ്ധയോടെ അവിടുത്തെ ചെറിയ വളവു തിരിഞ്ഞതും അതാ വരുന്നു വീണ്ടും ഒരു ശകുനം.." മല്ലി " എന്നു വിളിപ്പേരുള്ള നാട്ടിലെ ആ സാധു വന്നു നേരെ ചാടിയത് എന്റെ ഈ ചളുങ്ങിയ ബൈക്കിന്റെ മുന്നില്‍..!
എതിരെ വരുന്ന ലോറിയും അശ്രദ്ധയോടെ റോഡ്‌ മുറിച്ചുകടക്കുന്ന മല്ലിയും...!
ഉടനെ ചവിട്ടി ബ്രേക്ക്..
വണ്ടിയും ഞാനും മല്ലിയും ഒക്കെ കൂടി റോഡിലൂടെ നിരങ്ങി നീങ്ങി..ഒന്നും എവിടെയും തെറ്റിയില്ല..വരാനുള്ളത് വഴിയില്‍ തങ്ങാതെ എന്റെനേരെ തന്നെവന്നു..വിസരവിയേട്ടനെ കാണാന്‍വന്ന ഞാന്‍ വീണ്ടും നടുറോഡില്‍...!!
അവിടെയും ഓടിയെത്തി കുറെയാളുകള്‍..
കല്യാണവീടടുത്തായതുകൊന്ദ് ആളുകള്‍ക്ക് ഒരു കുറവുമുണ്ടാവില്ലല്ലോ...
മല്ലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം എനിക്ക് തന്നത് തലയിലും മുഖത്തും കയ്യിലും കാലിലുമൊക്കെ നിറയെ പരിക്കാണ്.. നനഞ്ഞൊട്ടിയ വെള്ളമുണ്ട് റോഡില്‍ ഉരഞ്ഞുകീറി കാലിന്റെതുടയിലും പരിക്കുണ്ട്.
"മല്ലി"യാണെങ്കില്‍ വീണിടത്ത് തന്നെകിടപ്പാണ്..
കാറ്റുപോയോ എന്തോ..!!
പലരും പിറുപിറുക്കുന്നത് കേള്‍ക്കാം, കേട്ടപ്പോ ഭയംകൂടിവന്നു, ആളെ കണ്ടാല്‍തന്നെ അറിയാം കൊതുകിനെക്കാള്‍ കഷ്ടമാണെന്ന്..ആ പാവത്തിനെ ഇടിച്ചുവീഴ്ത്തിയവനെ വിടരുത്..
ആരോ പറയുന്നത് കേള്‍ക്കാം..
അല്ലെങ്കിലും അവനൊരെല്ല് കൂടുതലാണെന്ന്..
എന്നെ അറിയാവുന്നവര്‍ എന്റെയടുത്തുവന്നു സമാധാനിപ്പിക്കുന്നു, ആളുകള്‍ കൂടിവന്നുകൊണ്ടിരുന്നു..ബഹളമായി..
രാഷ്ട്രീയക്കാരുടെ തനിനിറം അത് പച്ചയായാലും ചുവപ്പയാലും ത്രിവര്‍ണമായാലും ഒന്നാണെന്ന് എനിക്ക് മനസ്സിലായത് അന്നാണ്, എന്റെ പരിക്ക് കാര്യമാക്കാതെ അയാളോട് കാര്യം തിരക്കി, മൂക്കിനും കൈക്കും കാലിലും പരിക്കുണ്ട്..ഉടനെ അതുവഴി വന്ന ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, അയാളെ ഞാനും അവിടെയുള്ളവരുംചേര്‍ന്ന് ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്കയച്ചു, അപ്പോഴും ആരും എന്റെ കാര്യം ശ്രദ്ധിക്കുന്നില്ല..വയ്യെങ്കിലും പതുക്കെ ബൈക്കെടുത്ത് നേരെയാക്കി സൈഡില്‍ ഒതുക്കിവെച്ചു, വേദന സഹിക്കാതായപ്പോള്‍ ഞാനും സെറ്റ് ഹമീദ് എന്നു വിളിക്കുന്ന സുഹൃത്തും കൂടി വേറെ ഒരു ഓട്ടോയില്‍ ഗുരുവായൂര്‍ തഹാനി ആശുപത്രിയില്‍ വന്നു, അപകടം എന്നുകേട്ടയുടനെ ആശുപത്രിക്കാരുടെ കണ്ണിലെ സന്തോഷം കാണാമായിരുന്നു..ഉടനെതന്നെ എക്സറേ, സ്കാനിംഗ്, ആ ടെസ്റ്റ്‌, ഈ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു അവരും വെച്ചുനീട്ടി ഒരു നീണ്ടബില്‍..പിന്നെ അറിഞ്ഞു ഏതോ വിരുതന്‍ പോയി ചാവക്കാട് പോലീസില്‍ കേസ് കൊടുത്തിട്ടുണ്ട് അതുകൊണ്ട് അവിടെ ചികിത്സിക്കാന്‍ പറ്റില്ല എന്നു..ഉടനെ വീട്ടിലേക്കു വിളിച്ചു വിവരം പറഞ്ഞു നേരെ ചാവക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍പോയി..അട്മിറ്റായി..
രാവിലെമുതല്‍ ഒരുതുള്ളി മഴപോലും കളയാതെ മുഴുവനുംകൊണ്ടു, അതുകൊണ്ടാവണം ചുമയും ജലദോഷവും പനിയുംകൂടി ശരീരം നല്ലപോലെ വിറക്കുന്നു..വിശന്നിട്ടു കണ്ണുംകാണുന്നില്ല..
സിസ്റ്റര്‍ വന്നു ഒരു പച്ചനിറത്തിലുള്ള വിരിപ്പ് തന്നു മൂടിപ്പുതച്ചു കിടക്കാന്‍ പറഞ്ഞു..മൂടാനോ പുതക്കണോ കഴിയാത്ത വൃത്തികെട്ട ഒരു വിരിപ്പായിരുന്നു അത്..വേറെ ആരെയോ പുതപ്പിച്ചതോ കഴുകാനായി മാറ്റിയിട്ടതോആണെന്നുതോന്നുന്നു, ആകെ രക്തക്കറയും വൃത്തികെട്ട മണവും...!
ഇന്‍ജക്ഷന്‍ ചെയ്യാന്‍ സിസ്റ്റര്‍ വന്നപ്പൊ, ഈ വിരിപ്പുമാറ്റി വേറെ ഒരെണ്ണം തന്നാല്‍ നന്നായിരുന്നു, ഇതില്‍ ആകെ രക്തക്കറയും വൃത്തികെട്ട മണവും കൊണ്ട് പുതക്കാനെകഴിയുന്നില്ല.. ഉടനെ വന്നു മറുപടി.. ഇത് തന്നെ ഒരുവിധം എവിടെന്നോ തരപ്പെടുത്തിയാ തന്നത്, ഇതില്‍കൂടുതല്‍ സൌകര്യത്തില്‍ കിടക്കണമെങ്കില്‍ വേറെ എവിടെക്കെങ്കിലും പൊയ്ക്കോ..
സര്‍ക്കാര്‍ ആശുപത്രിയല്ലേ സാരല്യ എന്നും പറഞ്ഞു ഞാന്‍ കൂടെയുള്ളവരെ സമാധാനിപ്പിച്ചു..അപ്പോഴേക്കും വാര്‍ത്തയറിഞ്ഞ് വീട്ടില്‍നിന്നും നാട്ടില്‍നിന്നും പലരും വന്നുംപോയുമിരുന്നു..
എന്തോ വലിയ അപകടം സംഭവിച്ചപോലെ ആളുകള്‍വന്നു എന്നെയും എത്തിനോക്കുന്നത് കാണാം..
എന്തായാലും വിരിപ്പില്ലാതെ വിറയ്ക്കുന്ന ശരീരവുമായി അവിടെ തന്നെകിടന്നു രണ്ടുദിവസം..
പോലിസ് വന്നു മല്ലിയുടെ മൊഴിയെടുത്തു, കേസെടുത്തിട്ടുണ്ട് എന്നൊക്കെ മനസ്സിലായി..
ആശുപത്രി വിട്ടു വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ജോലിചെയ്തിരുന്ന എന്റെ സുഹൃത്തിന്റെ ബൂണ്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തില്‍ ചാവക്കാട് പോലീസിലെ ഹെഡ്കോണ്‍സ്ട്രബിള്‍ (ഇബ്രാഹിം എന്ന മദ്യപിച്ചു വയറുചാടിയ പോലീസുകാരന്‍)വന്നു പലപ്പോഴായി കേസ് ഒതുക്കാനെന്ന പേരില്‍ ‍പൈസ വാങ്ങിക്കുന്നു ഈ വിവരമറിഞ്ഞു ഞാന്‍ ഇടപെട്ടു ഇനി പൈസ തരില്ല എന്നു തീര്‍ത്തുപറഞ്ഞപ്പോള്‍ എന്നെ പിന്നെകണ്ടോളം എന്ന ഭീഷണിയും..
കൂടാതെ നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പ്രമാണിമാരും ഗുണ്ടകളുമായ ചക്കര ഹമീദ്, അറക്കക്കാരത്തി ഹസ്സമോന്‍,‍ചെണ്ണ റഷീദ്, താടി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരൊക്കെ ചേര്‍ന്ന് വീട്ടില്‍വന്നു പലതുംപറഞ്ഞു പിതാവിനെ ഭയപ്പെടുത്തി കേസ് കൊടുത്തത് ഒതുക്കിത്തീര്‍പ്പാക്കി ആശുപത്രിയില്‍ കഴിയുന്ന മല്ലിക്ക് കൊടുക്കാനെന്ന വ്യാജേന പതിനായിരം രൂപ തട്ടിയെടുത്തിരുന്നു, ഞാന്‍ ഇക്കാര്യം മല്ലിയോടു അന്വേഷിച്ചപ്പോള്‍ അവര്‍ പത്തുപൈസപോലും ആ പാവത്തിന് നല്‍കിയിട്ടില്ല എന്നറിയാന്‍ കഴിഞ്ഞു..
അവിടെ ലീഗിന്റെയും കോണ്ഗ്രസ്സിന്റെയും കമ്മ്യൂണിസത്തിന്റെയുമൊക്കെ പരസ്പര ഐക്യംഎനിക്ക് നേരില്‍ കാണാമായിരുന്നു..
ഒടുവില്‍ ഞാന്‍ തന്നെ ഇടപെട്ടു ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിച്ചു കേസ് ഒത്തുതീര്‍പ്പാക്കി ഇരുപത്തയ്യായിരത്തോളം രൂപയുടെ ധനസഹായം മല്ലിയെന്ന ആ സാധുമനുഷ്യന് കിട്ടിയപ്പോള്‍ ആ പാവത്തിന്റെമുഖത്ത് കണ്ടസന്തോഷം.. അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല..
നാട്ടിലെ പോലീസും രാഷ്ട്രീയവും ഗുണ്ടകളുടെ തട്ടിപ്പുമൊക്കെ ഏതാണ്ട് നേരിട്ട് മനസ്സിലാക്കാന്‍ ഈ സംഭവം തുണയായി.
കാലമേറെകഴിഞ്ഞു, ഗള്‍ഫില്‍ വന്നു, സൌദി അറേബ്യയിലെ ദമാമിലല്ല, യു എ ഇയിലാണ്...

ഇന്നും കെഎല്‍8. എ 5737 എന്ന യമഹ RX100 ബൈക്കിലെ യാത്രയുടെ ഓര്‍മ്മകള്‍ ചില്ലിട്ടുവെച്ച ചിത്രംപോലെ മനസ്സില്‍ തൂങ്ങിക്കിടക്കുന്നു.

---------------------------------------

തുടരും...
ഇനി മുംബയില്‍നിന്ന് കിട്ടിയ ദീര്‍ഘായുസ്സിന്റെ കഥ.

Wednesday, April 21, 2010

ഒരു ദീര്‍ഘായുസ്സിന്റെ കഥ

ഒരു ദീര്‍ഘായുസ്സിന്റെ കഥ




എനിക്ക് 14 വയസ്സുള്ള കാലം, അന്നൊക്കെ സ്കൂളും മദ്രസ്സയും ഇല്ലാത്ത സമയം മിക്കവാറും മാസത്തിലെ ഒരു ശനിയോ ഞായറോ മലപ്പുറം ജില്ലയിലെഎരമംഗലത്തുള്ള എന്റെ ഉമ്മയുടെ അനുജത്തി(കുഞ്ഞുമ്മ)യുടെ വീട്ടിലേക്കു താമസിക്കാന്‍ പോകുമായിരുന്നു,

വീട്ടില്‍ നിന്ന് പുറപ്പെട്ടു ഗുരുവായൂര്‍ വന്നു അവിടെ നിന്ന് എന്‍ കെ ടി ബസ്സിലോ, ബി കെ ടി ബസ്സിലോ കയറി(ഈ രണ്ടു ബസ്സുകളാണ് ആറൂട്ടില്‍ കൂടുതലും ഓടിയിരുന്നത്)രണ്ടു മൂന്നു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്താലേ അവിടെയെത്തൂ..

അവിടെ കൂട്ടുകാരായി കുഞ്ഞുമ്മയുടെ മക്കള്‍ റഷീദും ബഷീറും നസിയും താഹിറയുമുണ്ട്, പോക്കിരി അബു, ഹരിദാസന്‍, മാമുട്ടി, ഇബ്രാഹിം, സൈനു, സലി, റസാഖ്, തുടങ്ങി വേറെയും ഒരുപാടുകൂട്ടുകാരുണ്ട്, പിന്നെ ബസ്സ്‌യാത്ര വളരെ ഇഷ്ടമുള്ളതുകൊണ്ടും എന്റെ പ്രായക്കാരായ കൂട്ടുകാരുടെ കൂടെകളിക്കാമെന്നത്കൊണ്ടും എരമംഗലം സീമയില്‍ ആരുമറിയാതെ സെക്കന്റ് ഷോക്കുപോയി പഴയ സിനിമകള്‍ കാണാം എന്നത്കൊണ്ടുമൊക്കെ (സീമയില്‍ സിനിമ തുടങ്ങുംമുന്പ് കേട്ടിരുന്ന മരം എന്ന സിനിമയിലെ ആ പഴയ ഗാനങ്ങളും സിനിമ കഴിഞ്ഞു നടന്നുവന്നു പുറത്തെ റൂമില്‍ ശബ്ദമുണ്ടാക്കാതെ ഉറങ്ങാന്‍കിടക്കുന്നതുമെല്ലാം ഇന്നും ഓര്‍മയില്‍ ഓടിയെത്തുന്നു) എരമംഗലം യാത്ര എന്നും ഒരു ഹരമായിരുന്നു...

ഒരു ശനിയാഴ്ച വൈകുന്നേരം കളിയെല്ലാം കഴിഞ്ഞു വന്നപ്പോള്‍

കുഞ്ഞുമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍കൊണ്ടുപോവാന്‍ കാറ് വിളിക്കാന്‍ പെരുമ്പടപ്പിലേക്കും എരമംഗലത്തേക്കും ആള് പായുന്നു, വണ്ടിയൊന്നുംകിട്ടാതെ വന്നപ്പൊ കുഞ്ഞുമ്മയെ

ഒരു കസേരയില്‍ കയറ്റിയിരുത്തി എല്ലാവരുംകൂടി താങ്ങിയെടുത്ത് റോഡിലേക്ക് കൊണ്ടുപോയി, വരുന്നവണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തി അതില്‍കയറ്റി വണ്ടി നേരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കുതിച്ചു, വണ്ടിയുടെ ഒരു മൂലയില്‍ ഞാനും കയറിയിരുന്നു, ആശുപത്രിയിലെത്തിയപ്പോള്‍തന്നെ അവിടെ കിടത്തണം എന്നായി, രോഗിയായ കുഞ്ഞുമ്മയുടെ ദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാരണം കൂടെയുണ്ടായിരുന്നവര്‍ അത് ടവ്വലില്‍ പൊതിഞ്ഞു എനിക്ക് തന്നിട്ട് സൂക്ഷിച്ചുകൊണ്ടുപോയി എരമംഗലത്തെ വീട്ടില്‍ ഏല്പിക്കാന്‍ പറഞ്ഞു, ആരോ ഒരാള്‍ കൂടെ വന്ന വണ്ടിക്കാരനോട് വണ്ടി വാടക കൊടുത്ത്, പോകുന്ന വഴി എന്നെ വീടിന്റെ അടുത്തു ഇറക്കണമെന്നും ഏല്പിച്ചു, അങ്ങിനെ പോയ വണ്ടിയില്‍തന്നെ ഞാന്‍ തിരച്ചു പോന്നു, ഞാനും കാറിന്റെ ഡ്രൈവറും മാത്രമായി തിരികെയുള്ള യാത്ര, വരുന്ന വഴി കുന്നംകുളം എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി, അവിടെ നിന്ന് ഡ്രൈവറുടെ കൂട്ടുകാരനായ ഒരാള്‍ വണ്ടിയില്‍ കയറി, വണ്ടി മുന്നോട്ടു നീങ്ങി, സമയം രാത്രി ഒന്‍പതുമണി ആയിക്കാണും, ഡ്രൈവറും കൂട്ടുകാരനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, പതുക്കെ ആയതുകൊണ്ടും, വണ്ടിയോടുന്ന ശബ്ദം കൊണ്ടും സംസാരം എനിക്ക് തീരെ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല, അങ്ങിനെ ഏതോ നേരത്ത് ഉറക്കം വന്നു ഞാന്‍ ഉറങ്ങിപ്പോയി..എന്റെ അരയില്‍, ഉടുത്ത വെള്ളമുണ്ടിന്റെ മടിയിലായി എന്തോ തടയുന്നതറിഞ്ഞു‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഡ്രൈവറുടെ കൂട്ടുകാരന്റെ കൈ ആണെന്ന് മനസ്സിലായി..അപ്പോഴും വണ്ടി ഓടുന്നുണ്ടായിരുന്നു, ഭയന്നുപോയ ഞാന്‍ പിന്നെയൊന്നും നോക്കിയില്ല..ഡോര്‍ തുറന്നു പുറത്തേക്കെടുത്തു ചാടി..!

ചെന്ന് വീണത് ഏതോ പാടത്തിന്റെ വരമ്പിലായിരുന്നു,

ചാടുമ്പോള്‍ ടവ്വല്‍ പൊതിയിലായിരുന്നു ശ്രദ്ധയും ഒരു കയ്യും..

കാര്‍ നിര്‍ത്തിയെങ്കിലും പിടി കൊടുക്കാതെ വീഴ്ചയുടെ വേദനയറിയാതെ വീണിടത്തുനിന്നും എവിടെക്കോ എണീറ്റോടി..

കുറച്ചുദൂരം ആരോ പിറകെ വരുന്നത്പോലെ തോന്നി..പരിചിതമല്ലാത്ത വഴികള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍, എങ്കിലും ഓട്ടം തുടര്‍ന്നു..

ഒടുവില്‍ പിന്നാലെ ആരും വരുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം ഇലക്ട്രിക്‌ പോസ്ടിന്റെ വെളിച്ചത്തില്‍വന്നു കാലിലെയും കയ്യിലേയും മുറിവുകള്‍ നോക്കി..കൈമുട്ടിലെ തൊലിപോയിരുന്നു..നല്ല വേദനയും,

കാലിലും അരക്കെട്ടിലുമൊക്കെ വേദനകൂടി വരുന്നപോലെ മടിയിലെ സ്വര്‍ണത്തിന്റെ കാര്യമോര്‍ത്തപ്പോള്‍ വേദന കാര്യമാക്കിയില്ല..

കുന്നംകുളത്തുനിന്നും പടിഞ്ഞാറോട്ട് വടക്കേക്കാട്, ആല്‍ത്തറ ഭാഗത്തേക്ക് പോവേണ്ട ഞാന്‍ എത്തിയിരിക്കുന്നത് പട്ടാമ്പി റോഡിലെ വിജനമായ ഭാഗത്തായിരുന്നു...

ഒരുവിധം എത്തിപ്പെട്ട സ്ഥലം മനസ്സിലാക്കി,

വേദനയും വെച്ച് കുറെ നടന്നു..കാണുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു..വിശപ്പുകൊണ്ട് കണ്ണും കാണുന്നില്ല..കയ്യിലാണെങ്കില്‍ കാശുമില്ല..വാച്ചില്ലാത്ത കാരണം സമയവും അറിയില്ല,

നടക്കാന്‍ വയ്യാതായപ്പോള്‍ കുറെ നേരം റോഡില്‍ തന്നെയിരുന്നു,

അപ്പോഴും കാലില്‍ നിന്നും കയ്യില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു..

വേദനയും സഹിച്ചു നടന്നു നടന്നു കുന്നംകുളം വന്നു.. സമയം പുലര്‍ച്ചെ അഞ്ചു മണികഴിഞ്ഞു കാണണം..കുന്നംകുളത്തുനിന്നും പൊന്നാനി ഭാഗത്തേക്കുള്ള ആദ്യബസ്സില്‍തന്നെ കയറിയിരുന്നു, അടുത്തിരുന്ന ആള്‍ എന്റെ മുറിവുകളും ക്ഷീണവും കണ്ടിട്ടാവണം കാര്യം തിരക്കിയപ്പോ ഉണ്ടായ സംഭവമൊക്കെ പറഞ്ഞു,എന്തായാലും ബസ്സ്‌ കണ്ടക്ടര്‍ വന്നപ്പൊ നല്ലമനസ്സിനുടമയായ അയാള്‍ എന്റെ പൈസയും കൊടുത്തു, അല്ലെങ്കില്‍ ബസ്സുകരോടും സംഭവം പറയേണ്ടിവരുമായിരുന്നു, അങ്ങിനെ എരമംഗലം വന്നു സ്വര്‍ണ്ണത്തിന്റെ ടവ്വല്‍പൊതി മടിയില്‍നിന്നും നിന്നും അവിടെ എല്പിച്ചശേഷം മാത്രമാണ് മനസ്സില്‍ അല്പമെങ്കിലും സമാധാനം കിട്ടിയത്. അപ്പോഴും സംഭവിച്ച പ്രശ്നങ്ങളും ശരീരത്തിലെ മുറിവുകളും ആരെയും അറിയിച്ചില്ല..ഭക്ഷണം കഴിച്ചു എങ്ങിനെയും എന്റെ വീടെത്തി ഒന്ന് സുഖമായി ഉറങ്ങണം എന്ന ചിന്തയായിരുന്നു മനസ്സുനിറയെ....

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും ആ സംഭവം ഒരു നടുക്കുന്ന ഓര്‍മ പോലെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.

------------------------------------

തുടരും..

അടുത്തതു ബൈക്കില്‍നിന്നു വീണുകിട്ടിയ ആയുസ്സിന്റെ കഥ...