Monday, December 24, 2012


കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ നാട്ടില്‍ ലഭിക്കുന്ന വിലകുറഞ്ഞതും പോഷകമേന്മയുള്ളതുമായ വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രോട്ടീന്‍, അന്നജം, കൊഴുപ്പ് എന്നിവയടങ്ങിയ ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കണം. പിണ്ണാക്കുകള്‍, തവിട്, ചോളം, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. പ്രോട്ടീന്‍ കൂടുതലുള്ള ചേരുവകള്‍ക്കാവണം മുന്‍ഗണന. നിലക്കടലപ്പിണ്ണാക്കില്‍ 40-45%-വും തേങ്ങപ്പിണ്ണാക്കില്‍ 23%-വും, പരുത്തിക്കുരുപ്പിണ്ണാക്കില്‍ 38-40%-വും, എള്ളിന്‍പിണ്ണാക്കില്‍ 36-46%-വും കാത്സ്യം അടങ്ങിയിട്ടുണ്ട്. പാഴായിപ്പോകുന്ന കാര്‍ഷിക ഉപോത്പന്നങ്ങളായ റബ്ബര്‍കുരുപ്പിണ്ണാക്ക്, പുളിങ്കുരു, റെയിന്‍ ട്രീ കായ, മാങ്ങയണ്ടിപ്പരിപ്പ്, പരുത്തിക്കുരു, കുളവാഴ, ചകിരിച്ചോറ്, കൊക്കോതോട്, മൊളാസസ്, സ്റ്റാര്‍ച്ച് വേസ്റ്റ് കരിമ്പിന്‍ചണ്ടി, കശുമാങ്ങ എന്നിവ തീറ്റയില്‍ ചേര്‍ക്കാം. കറിയുപ്പും വിറ്റാമിന്‍ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം. ഒരു കി.ഗ്രാം തീറ്റയില്‍ 2 ഗ്രാം എന്ന തോതില്‍ ഉണക്കിപ്പൊടിച്ച യീസ്റ്റ് ചേര്‍ക്കുന്നത് പാലുല്പാദനം കൂട്ടാനും പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.വനാഗിരി രണ്ടൗണ്‍സ് വീതം നല്‍കുന്നത് പാലിലെ കൊഴുപ്പിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. തീറ്റപ്പുല്ല്, വൈക്കോല്‍ സംപുഷ്ടീകരണം നടത്തി പോഷകമേന്മ വര്‍ദ്ധിപ്പിക്കാം.

തീറ്റച്ചെലവ് കുറയ്ക്കാനായി ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിലും തെങ്ങിന്‍തോപ്പില്‍ ഇടവിളയായും തണല്‍ പ്രദേശങ്ങളില്‍ തീറ്റപ്പുല്ല്, തീറ്റമരങ്ങള്‍ എന്നിവ കൃഷി ചെയ്യാം. ഗിനിപ്പുല്ല്, നേപ്പിയര്‍, പാരപ്പുല്ല്, മക്കച്ചോളം, വന്‍പയര്‍, പുല്‍പയര്‍ മിശ്രിതം, സ്റ്റൈലോസാന്തസ്, കോംഗോ സിഗ്നല്‍, സെറ്റേറിയ, കപ്പയില, മുളയില, ശീമക്കൊന്ന, സുബാബുള്‍, തോട്ടപ്പയര്‍, സെന്‍ട്രോസീമ, ക്ലോവര്‍ എന്നിവയാണ് കൃഷി ചെയ്യാവുന്ന മറ്റിനങ്ങള്‍.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച ഇനമാണ് കോംഗോ സിഗ്‌നല്‍ചെറിയ ചൂടും തണുപ്പുമുള്ള സ്ഥലങ്ങളാണ് കൃഷിക്കനുയോജ്യം. ഇടുക്കി, വയനാട് ജില്ലകളിലും മലയോരമേഖലകളിലും കോംഗോസിഗ്നല്‍ കൃഷി ചെയ്തു വരുന്നുണ്ട്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങലില്‍ ഇത് കൃഷി ചെയ്യാം. 11/2 മാസത്തിനുശേഷം വിളവെടുപ്പ് നടത്താം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ഒരു ഹെക്ടറില്‍ നിന്നും 50-100 ടണ്‍ വരെ തീറ്റപ്പുല്ല് ലഭിക്കും.

ചതുപ്പു പ്രദേശങ്ങളില്‍ പാരപ്പുല്ല് കൃഷിചെയ്യാവുന്നതാണ്. വിളവ് ലഭിക്കാന്‍ 21/2 മാസം വേണ്ടി വരും. ഒരു ഹെക്ടറില്‍ നിന്ന് 45 ടണ്‍ പുല്ല് ലഭിക്കും. പൂഴിപ്രദേശങ്ങളില്‍ മഞ്ഞച്ചോളവും മക്കച്ചോളവും കൃഷി ചെയ്യാം. ഒരു ഹെക്ടറില്‍ നിന്നും 21/2 മാസത്തിനു ശേഷം 35-40 ടണ്ണിലധികം പുല്ല് ലഭിക്കും. സുബാബുള്‍ (പീലിവാക) മലഞ്ചെരുവുകളിലും ജലസേചനസൗകര്യം കുറഞ്ഞ സ്ഥലങ്ങളിലും നടാം. 2 മാസത്തില്‍ ഹെക്ടറൊന്നിന് 25 ടണ്‍ വിളവ് ലഭിക്കും. നേപ്പിയര്‍, സങ്കരനേപ്പിയര്‍ എന്നിവ ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ നല്ല വിളവു തരും. തണ്ടുകള്‍ നട്ടാണ് കൃഷിചെയ്യുന്നത്. 3-ാം മാസത്തില്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍ നിന്നും 145-300 ടണ്‍ വരെ പുല്ല് ലഭിക്കും.

തണുത്ത കാലാവസ്ഥയില്‍ ഗിനിപ്പുല്ല് നന്നായി വളരും. ഒരു ഹെക്ടറില്‍ നിന്ന് 120-150 ടണ്‍ പുല്ല് ലഭിക്കും.ഇടവിളയായി പയര്‍, ഉഴുന്ന് എന്നിവ കൃഷിചെയ്യാം. പയര്‍ ഉഴുന്നിന്‍ചണ്ടി എന്നിവ കാലിത്തീറ്റയായി നല്‍കാം. സ്റ്റെലോസാന്തസ് പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ആവരണ വിളയാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ ഇവ കൂടുതല്‍ വിളവ് തരും. ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍ കാലിത്തീറ്റ ലഭിക്കും ഒരു തവണ കൃഷി ചെയ്താല്‍ 4-5 തവണ ഉപയോഗിക്കാവുന്നതിനാല്‍ തെങ്ങിന്‍തോപ്പില്‍ തീറ്റപ്പുല്‍കൃഷി ഏറെ ലാഭകരമാണ്.

വൈക്കോല്‍ 1 -2% വീര്യത്തിലുള്ള സോഡാക്കാരത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വെള്ളത്തില്‍ കഴുകി ഉണക്കി ഉപയോഗിച്ചാല്‍ 30-35% ദഹനക്ഷമത കൂട്ടാനും ഓക്‌സലേറ്റിന്റെ അളവ് കുറച്ച് കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും സഹായിക്കും. മൊളാസസ്സും യൂറിയയും ചേര്‍ത്ത് വൈക്കോല്‍ സംപുഷ്ടീകരണം നടത്തുന്നത് രുചി, പോഷക മേന്മ എന്നിവ വര്‍ദ്ധിക്കാനിടവരുത്തും. ആവശ്യത്തിലധികമുള്ള പച്ചപ്പുല്ല് ഉണക്കി ഹേ (hay) ആക്കി സൂക്ഷിക്കാം. പച്ചപ്പുല്ല് സൈലേജാക്കി ദീര്‍ഘകാലം സൂക്ഷിക്കാം. ഇതിലൂടെ രുചി, ദഹലക്ഷമത, പോഷമകമേന്മ എന്നിവ വര്‍ദ്ധിപ്പിക്കാം. പശുവൊന്നിന് ദിവസേന 15 കി.ഗ്രാം സൈലേജ് നല്‍കാം. കന്നുകാലികളിലെ പോഷകന്യൂനത പരിഹരിക്കാനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് രൂപകല്‍പന ചെയ്ത യൂറിയ-മൊളാസസ് ബ്ലോക്ക് ഇന്ന് വിപണിയിലുണ്ട്.


മുന്തിരി മുറ്റത്തും കായ്കും

വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.



വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്‍പ്പിള്‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം. കവാത്തിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാമെന്നും കുഴിത്തുറയിലെ ഒരു സ്വകാര്യ നഴ്‌സറിയില്‍ ജോലിചെയ്യുന്ന യേശുരാജ് എന്ന കര്‍ഷകന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ദിണ്ഡിക്കല്‍ സ്വദേശിയായ ഈ 74-കാരന്‍ ദീര്‍ഘകാലമായി മുന്തിരിക്കൃഷി ചെയ്തിരുന്നു.
നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും. മാസത്തിലൊരുതവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്കും പുറത്തിടാം. രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും നല്‍കണം. കൂടുതല്‍ വിളവിന് ഒരുപിടി ഡൈ അമോണിയം ഫോസ്‌ഫേറ്റും ചേര്‍ക്കാം. പക്ഷേ, മുന്തിരിയുടെ ആയുസ്സ് കുറയുമെന്നും യേശുരാജ് പറഞ്ഞു. ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് ബോര്‍ഡോമിശ്രിതവും തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.