Thursday, January 17, 2013

കൃഷിയെ കുറിച്ച് കൂടുതലറിയാന്‍ മറ്റൊരു ബ്ലോഗ്‌ കൂടി ..!

http://farmgm.blogspot.com/2012/04/blog-post_03.html

അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5




ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.
രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.
അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്
ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.
ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.

ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍
ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.

കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.


സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ
നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.
വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്
കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.
ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.

അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.
പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.
ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ
തോന്നി.
ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.
ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.
“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”
ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.

കടപ്പാട് - ലതിക സുഭാഷ് 

Wednesday, January 9, 2013

ഡയറി ഫാം നിർമ്മാണം...

ഡയറി ഫാം നിർമ്മാണം..! എവിടെ, എപ്പോള്‍, എങ്ങിനെ...ഒരു വിശദീകരണം

കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും ചെറുകിട കർഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളർത്തി അതിൽ നിന്നും, മറ്റു ചെറിയ തൊഴിലുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഒരു മുഴുവൻ സമയ സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുവാൻ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേണ്ട തീറ്റപ്പുല്ല് കൃഷി ചെയ്യുവാൻ കുറഞ്ഞത് ഒരു ഹെക്ടർ സ്ഥലവും ആവശ്യമാണ്.

ഒരു ഡയറി ഫാം തുടങ്ങുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഫാം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്ഥലം, പശുക്കളുടെ ലഭ്യത, അവയുടെ സംരക്ഷണ രീതികൾ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. നഗരപ്രദേശത്ത് ഡയറി ഫാം തുടങ്ങുകയാണെങ്കിൽ പാലിന് ആവശ്യക്കാർ കൂടുതലുണ്ടാകും. പക്ഷേ അവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കൂടുതലായിരിക്കും. മാത്രവുമല്ല, ഫാമിലേക്കാവശ്യമായ പുല്ല് കൃഷിചെയ്യാനുള്ള സ്ഥലം പരിമിതവുമായിരിക്കും. ഗ്രാമപ്രദേശത്താണ് ഫാം തുടങ്ങുന്നതെങ്കിൽ പാൽ വിറ്റഴിക്കാൻ നഗര പ്രദേശങ്ങളെ ആശ്രയിക്കേതായിവരും. ഇവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. പുൽകൃഷിക്ക് ആവശ്യമായ സ്ഥലവും ഗ്രാമപ്രദേശങ്ങളിൽ സുലഭമാണ്. ഒരു ഡയറിഫാം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണനയിലെടുക്കേതുണ്ട്.

ഡയറി ഫാം തുടങ്ങുന്നതിന് തിരഞ്ഞെടുക്കുന്ന പ്രദേശം ഉയർന്നതും വെള്ളംകെട്ടിനിൽക്കാത്തതും ജലസേചനസൗകര്യങ്ങളുള്ളതുമായിരിക്കണം. ഭാവിയിൽ ആവശ്യമെങ്കിൽ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഫാമിന് ആവശ്യമായ കെട്ടിടങ്ങൾ ഉയർന്ന പ്രദേശത്ത് പണിയിച്ചാൽ തൊഴുത്തിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും. അതിലുമുപരി, പശുക്കളുടെ മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും മറ്റും പുൽക്കൃഷിക്കാവശ്യമായ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കെട്ടിടങ്ങളും തൊഴുത്തും പണിയേണ്ടത്. മാത്രമല്ല ചുറ്റും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. പശുക്കൾക്ക് കുടിക്കാവാനുള്ള വെള്ളം എപ്പോഴും ലഭ്യമായിരിക്കണം. ചാണകക്കുഴിയും, മൂത്രം ശേഖരിക്കുന്ന കുഴിയും തൊഴുത്തിൽ നിന്നും ഒരല്പം ദൂരെയായിരിക്കുന്നത് നന്നായിരിക്കും. ചാണകവും മറ്റു പാഴ്വസ്തുക്കളും യഥാസമയം തൊഴുത്തിൽ നിന്നും മാറ്റേണ്ടതാണ്. കറവ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇവ മാറ്റി തൊഴുത്ത് വൃത്തിയായി വയ്ക്കുകയും വേണം. അല്ലെങ്കിൽ അവ കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും കാരണമായേക്കാം. ചാണകം വളമായും ബയോഗ്യാസ് ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം.
ഒരു പ്രത്യേക പ്രദേശത്തു ഡയറി ഫാം തുടങ്ങുമ്പോൾ അവിടെ വിറ്റഴിക്കാൻ സാധ്യതയുള്ള പാലിന്റെ അളവനുസരിച്ച് പശുക്കളുടെ എണ്ണം നിശ്ചയിക്കണം. ആവശ്യമായി വരുന്ന പാലിന്റെ അളവിനേക്കാൾ 20-25% കൂടുതൽ കണക്കാക്കി പശുക്കളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. കറവ വറ്റുന്ന പശുക്കളെയും കൂടി കണക്കിലെടുത്താണ് ഇപ്രകാരം ചെയ്യുന്നത്.

യന്ത്ര സഹായത്താൽ പശുക്കളിൽ നിന്നും പാൽ ശേഖരിക്കുന്നു

കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കിൽ 5:1 എന്ന ക്രമത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ വിപണനം മാത്രമാണ് ലക്ഷ്യമെങ്കിൽ 10 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.
പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗമായിരിക്കും.

ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
വർധിച്ച ഉത്പാദന ശേഷിയുള്ള കന്നുകാലികളെ തിരഞ്ഞെടുക്കണം.
കന്നുകാലികൾക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.
ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.
ശരിയായ തീറ്റക്രമം പാലിക്കണം.
ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.

കേരളത്തിൽ

കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു. സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു.

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

മട്ടുപ്പാവിലെ ഹരിതസമൃദ്ധി

വീടിന്റെ മട്ടുപ്പാവ് നിറയെ ഫലവൃക്ഷങ്ങളും പച്ചക്കറികളും. അല്‍ഫോന്‍സാ, നീലം മാവുകള്‍, മുസമ്പി, സപ്പോട്ട, പേര, മാതളം, ചാമ്പ, നാരകം, മുരിങ്ങ എന്നിവ കായ്ച്ചുനില്‍ക്കുന്ന കാഴ്ച ഹൃദ്യം. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന വലിയതുറ ഫിഷറീസ് സ്‌കൂളിന് സമീപമുള്ള കാഞ്ഞിരത്തുംമൂട്ടില്‍ കെ.ടി. തോമസ്സിന്റെ മട്ടുപ്പാവിലാണ് ഈ ഹരിതവിരുന്ന്.

നെല്ലി, മലയന്‍ ആപ്പിള്‍, സബര്‍ജല്ലി, ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ശേഖരം ഈ മട്ടുപ്പാവിനെ പച്ചമേലാപ്പണിയിച്ചിരിക്കുന്നു. ഫലവൃക്ഷങ്ങള്‍ മാത്രമല്ല, കോളിഫ്ലവര്‍, കാബേജ്, ചീര, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, ഇഞ്ചി, കറിവേപ്പ്, കുരുമുളക്, കരിമ്പ്, രാമച്ചം തുടങ്ങി ഈ മട്ടുപ്പാവില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഏതാണ്ട് ആയിരത്തി ഒരുനൂറ് ചതുരശ്രയടി വിസ്തൃതിയുള്ള മട്ടുപ്പാവിലെ കൃഷിക്കുമുണ്ട് ചില പട്ടാളച്ചിട്ടകള്‍. രണ്ട് പതിറ്റാണ്ടിലേറെക്കാലം അതിര്‍ത്തിയില്‍ രാജ്യസേവനം നടത്തിയ എഴുപതുകാരനായ തോമസ്സിന്റെ മട്ടുപ്പാവിലെ കൃഷി പരിചരണമുറകള്‍ക്കെല്ലാം കൃത്യമായ ചിട്ടയും നിഷ്ഠയുമുണ്ട്.

സാധാരണപോലെ ചട്ടിയിലോ ചാക്കിലോ കൃഷിചെയ്യുന്നതിനുപകരം ടയറുകൊണ്ടുള്ള കുട്ടയില്‍ മണ്ണുനിറച്ചുള്ള കൃഷിയാണിവിടെ. നൂറ്-നൂറ്റമ്പത്‌രൂപ വിലയുള്ള റബ്ബര്‍ കുട്ട വാങ്ങുന്നതുകൊണ്ട് അത് കൂടുതല്‍ കാലം ഈട്‌നില്‍ക്കും. വായ്‌വട്ടവും വിസ്തൃതിയും കൂടുതലുള്ളതിനാല്‍ കൂടുതല്‍ വേരാഴ്ത്തി ചെടികള്‍ക്ക് വളരാന്‍ കഴിയും. ഏതാണ്ട് നൂറോളം റബ്ബര്‍ കുട്ടകളില്‍ ഫലവൃക്ഷങ്ങളും പച്ചക്കറികളും വളരുന്നുണ്ട്.

ഇഷ്ടികവെച്ച് അതിന്മേല്‍ തടിക്കഷ്ണങ്ങള്‍ കുറുകെവെച്ച് ഒരു തട്ടുണ്ടാക്കി ഓരോ കുട്ടയും ടെറസ്സിന്റെ തറനിരപ്പില്‍ നിന്ന് പൊക്കിവെച്ചിരിക്കുകയാണ്. അധികമുള്ള വെള്ളം ഊര്‍ന്നുപോകുന്നതിനായി ഓരോ കുട്ടയുടേയും അടിഭാഗത്ത് മധ്യത്തിലായി ദ്വാരമിട്ടിട്ടുണ്ട്. ഈ ദ്വാരത്തിലൂടെ ഇറ്റുവീഴുന്ന വെള്ളം ഒരു തുള്ളിപോലും മട്ടുപ്പാവില്‍ വീഴുന്നുമില്ല. ഈ വെള്ളം ശേഖരിക്കുന്നതിനായി ഓരോ കുട്ടയുടെയും ചുവട്ടില്‍ പ്ലാസ്റ്റിക്‌ബേസിന്‍ വെച്ചിരിക്കുകയാണ്. ഇതില്‍ വീഴുന്ന വെള്ളം വീണ്ടും ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുകയാണ്. വെള്ളം ഒരു തുള്ളിപോലും നഷ്ടമാകാതിരിക്കാനും മട്ടുപ്പാവിന് കേടുസംഭവിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഈ ജലസംരക്ഷണ സംവിധാനം.

ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, സ്റ്റെറാമീല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. വളപ്രയോഗത്തില്‍ പൊടിക്കൈ പ്രയോഗവും നടത്തുന്നുണ്ട്. ആട്ടിന്‍പുഴുക്ക വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇടയ്ക്കിടെ ചേര്‍ത്തുകൊടുക്കും. ചെടികള്‍ കരുത്തോടുകൂടി വളരുന്നതും രോഗബാധകളുണ്ടാകാത്തതും ഈ വളപ്രയോഗം കൊണ്ടാണെന്നാണ്‌തോമസ്സിന്റെ പക്ഷം. എല്ലാദിവസവും രാവിലെയും വൈകുന്നേരവും നനച്ചുകൊടുക്കും. ആവശ്യത്തിനുമാത്രം വെള്ളം ഒഴിച്ചുകൊടുക്കുക എന്നതാണ് രീതി. കാര്യമായ കീട-രോഗബാധകളൊന്നും ഉണ്ടാകുന്നില്ല. എന്തെങ്കിലും പുഴുക്കുത്തോ രോഗബാധയോ കണ്ടാല്‍ നിത്യേനയുള്ള സഹവാസംകൊണ്ടുതന്നെ അതൊക്കെ ഒഴിവായിപ്പോകുന്നു എന്നതാണ് അനുഭവം. രാവിലെയും വൈകുന്നേരവുമായി ഒന്നുരണ്ടുമണിക്കൂര്‍ സമയം തോമസ് മട്ടുപ്പാവിലെ ഈ പച്ചപ്പിനിടയിലാണ്. നിത്യവും പലപ്രാവശ്യം മട്ടുപ്പാവില്‍ കയറുകയും ഇറങ്ങുകയും കൃഷിപ്പണികള്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് വേണ്ടത്ര വ്യായാമവും മനസ്സിന് ഉന്മേഷവും കിട്ടുന്നുവത്രേ.

തോമസ്സിന്റെ മട്ടുപ്പാവിലെ പച്ചത്തുരുത്തിലേക്ക് കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി പേരാണെത്തുന്നത്. വില്പനയ്‌ക്കോ ആദായത്തിനോ വേണ്ടിയല്ല ഈ കൃഷി. വീട്ടാവശ്യത്തിനെടുത്ത ശേഷം ബാക്കിയുള്ളവ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും പങ്കുവെക്കുകയാണ്.

'വയസ്സ് എഴുപത് കഴിയുന്നു. യാതൊരു അസുഖങ്ങളുമില്ല. നല്ല ആരോഗ്യത്തോടെ ഒരാളിന്റെ ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ രഹസ്യം ചെടികളുമൊത്തുള്ള ഈ സഹവാസമാണ്'. തോമസ് ചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിചെയ്യാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് ഒരു 'ഹരിതപാഠ'മാണ് ഇദ്ദേഹത്തിന്റെ മട്ടുപ്പാവിലെ കായ്കറി സമൃദ്ധി.